സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ തകരുന്നു. ആദ്യ ദിനം രണ്ട് സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 39 റൺസുമായി ക്രീസിൽ തുടരുന്ന കെ എൽ രാഹുലിലാണ് ഇന്ത്യയുടെ അവസാന വട്ട പ്രതീക്ഷകൾ.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു. 24 റൺസ് എടുക്കുന്നതിനിടെ ഇന്ത്യ മൂന്ന് വിക്കറ്റുകൾ നഷ്ടമാക്കി. രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും യശസി ജയ്സ്വാൾ17 റൺസെടുത്തും ശുഭ്മാൻ ഗിൽ രണ്ട് റൺസെടുത്തും പുറത്തായി. നാലാം വിക്കറ്റിൽ കോഹ്‌ലി-അയ്യർ സഖ്യം പൊരുതി നോക്കിയെങ്കിലും അധികം നീണ്ടില്ല.
കോഹ്‌ലി 38 റൺസെടുത്തും അയ്യർ 31 റൺസെടുത്തും മടങ്ങി. രവിചന്ദ്രൻ അശ്വിനും പിടിച്ചു നിൽക്കാനായില്ല. എട്ട് റൺസെടുത്ത് അശ്വിൻ മടങ്ങി. ഷർദുൾ താക്കൂർ ഭേദപ്പെട്ട രീതിയിൽ സ്കോർ ചെയ്തെങ്കിലും 24 റൺസെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കസിഗോ റബാഡയാണ് ഇന്ത്യയെ തകർത്തത്.