ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. 106 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 201 എന്ന വമ്പൻ സ്കോർ ഉയർത്തി. ആദ്യം ജയ്സ്വാൾ വാളെടുത്ത് വീശിയപ്പോൾ തുടക്കത്തിലെ തകർച്ച ഇന്ത്യയ്ക്ക് ഏശിയതേയില്ല. പിന്നാലെ സൂര്യകുമാർ യാദവ് ജ്വലിച്ചുയർന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നു. ബൗളിംഗിൽ അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞു.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലും തിലക് വർമ്മയും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ സ്കോർ 29 റൺസെടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ജയ്സ്വാളും സൂര്യകുമാറും ഒത്തുചേർന്നതോടെ കളി മാറി. ഇരുവരും സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയതോടെ റൺസൊഴുകി. മൂന്നാം വിക്കറ്റിൽ 112 റൺസ് വന്നു. 41 പന്തിൽ 60 റൺസെടുത്താണ് ജയ്സ്വാൾ പുറത്താകുന്നത്. അവസാന ഓവറിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 100 റൺസെടുത്ത സൂര്യകുമാർ യാദവ്, നാല് റൺസ് വീതമെടുത്ത രവീന്ദ്ര ജഡേജ, ജിതേഷ് ശർമ്മ എന്നിവർ അവസാന ഓവറിൽ പുറത്തായി.
മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ബാറ്റുകൊണ്ട് ഭീഷണിയാകാൻ ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. ആദ്യ ഓവർ മെയ്ഡനാക്കി സിറാജ് വരാനിക്കുന്ന വിക്കറ്റ് വേട്ടയുടെ സൂചന നൽകി. പിന്നാലെ ദക്ഷിണാഫ്രിക്കൻ നിരയിലെ ട്വന്റി 20 സ്പെഷ്യലിസ്റ്റുകൾ ഓരോത്തരായി ഡഗ് ഔട്ടിലേക്ക് മടങ്ങി. 25 റൺസെടുത്ത നായകൻ എയ്ഡൻ മാക്രമിനും 35 റൺസെടുത്ത ഡേവിഡ് മില്ലറിനും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. വെറും 95 റൺസിൽ ദക്ഷിണാഫ്രിക്കൻ നിര ഓൾ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.