ഡൽഹി: പാക്കിസ്താൻ ക്രിക്കറ്റ് താരം ബാബർ അസം ഇനി ശക്തനായ ബാറ്ററാകുമെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന് മുമ്പ് തന്നെ ഇക്കാര്യം താൻ പറഞ്ഞതാണ്. ക്യാപ്റ്റൻസിയുടെ സമ്മർദമുള്ളതിനാലാണ് ബാബറിന് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നത്. പക്ഷേ ബാബർ പാകിസ്താൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ഇനി ഗ്രൗണ്ടിൽ കാണാൻ പോകുന്നത് പുതിയ ബാബർ അസമിനെയാണെന്നും ഗംഭീർ വ്യക്തമാക്കി.
ഇന്ത്യൻ മുൻ താരത്തിന്റെ വാക്കുകളെ പാകിസ്താൻ മുൻ താരം വസീം അക്രവും അനുകൂലിച്ചു. കുറച്ചു വർഷങ്ങൾക്കു മുൻപു താൻ ഇക്കാര്യം ബാബറിനോടു പറഞ്ഞതാണ്. ബാബർ ലോകോത്തര ക്രിക്കറ്ററാണ്. ലീഗ് ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കരുത്. കളിച്ച് റൺസ് നേടുകയെന്നതാണ് പ്രധാനം. ക്രിക്കറ്റ് ലീഗുകളിൽ ക്യാപ്റ്റനാകുമ്പോൾ പണത്തിന്റെയും ടീമിന്റെയും സമ്മർദ്ദം ഉണ്ടാകുമെന്നും വസീം അക്രം ചൂണ്ടിക്കാട്ടി.
ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസമിനെ നായകസ്ഥാനത്ത് പാകിസ്താൻ ക്രിക്കറ്റ് ഒഴിവാക്കിയത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇനി പാകിസ്താൻ ടീമിന്റെ നായകനാകില്ലെന്നാണ് ബാബറിന്റെ നിലപാട്. ഇപ്പോൾ ഓസ്ട്രേലിയൻ പരമ്പരയിൽ കളിക്കുകയാണ് ബാബർ അസം.