കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ് ഗൗതം ഗംഭീർ. ലക്നൗ സൂപ്പർ ജയന്റ്സ് വിട്ട ഗംഭീർ മെന്ററുടെ റോളിലാണ് കൊൽക്കത്തയിലും എത്തിയിരിക്കുന്നത്. ഇന്ത്യൻ മുൻ താരം കൂടിയായ ഗംഭീർ മുമ്പ് 2011 മുതൽ 2017 വരെ കൊൽക്കത്തയുടെ നായകനായിരുന്നു. 2012ലും 2014ലും കൊൽക്കത്തയെ ഐപിഎൽ ചാമ്പ്യന്മാരാക്കിയതും ഗംഭീറായിരുന്നു. എന്നാൽ 2014ൽ താൻ കൊൽക്കത്ത ടീം വിടാൻ തീരുമാനിച്ചിരുന്നതായി ഗംഭീർ ഇപ്പോൾ വെളിപ്പെടുത്തുകയാണ് .
ആ സീസണിൽ ബാറ്റിംഗിൽ തിളങ്ങാന്‍ തനിക്ക് സാധിച്ചിരുന്നില്ല. ഇതോടെ താൻ സ്വയം ടീമിനു പുറത്തിരിക്കാൻ തീരുമാനിച്ചു. എന്നാൽ തന്നെ തടഞ്ഞത് കൊല്‍ക്കത്ത ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാനാണ്. 2014ലെ ഐപിഎല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിലും തനിക്ക് പൂജ്യത്തിന് പുറത്തായി. നാലാം മത്സരത്തിൽ നേടാനായത് ഒരു റൺസ് മാത്രമാണ്. ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് കൊൽക്കത്തയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് താൻ ടീമിന് പുറത്തിരിക്കാൻ ആലോചിച്ചതെന്ന് ഗംഭീർ പ്രതികരിച്ചു.
താനുമായി സംസാരിച്ച ഷാറൂഖ് താൻ പുറത്തുപോകരുതെന്ന് അഭ്യർത്ഥിച്ചു. ആത്മാർഥതയോടെ കളിക്കുന്നത്രയും കാലം സ്വയം എല്ലാ മത്സരങ്ങളിലും താൻ ടീമിന്റെ ഭാഗമായിരിക്കുമെന്ന് ഷാറൂഖ് ഉറപ്പ് നൽകി. പിന്നാലെ മൂന്നോ, നാലോ അർധ സെഞ്ചറികൾ തുടർച്ചയായി നേടാൻ തനിക്ക് സാധിച്ചു. ആ സീസണിൽ കിരീടം നേടാനും കൊൽക്കത്തയ്ക്ക് സാധിച്ചെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.