ധാക്ക: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ അപൂർവ്വ വിക്കറ്റിന് കീഴടങ്ങി ബംഗ്ലാദേശിന്റെ മുഷ്ഫിക്കർ റഹീം. ഫീൽഡ് തടസപ്പെടുത്തിയാണ് മുഷ്ഫിക്കർ റഹീമിന് ഡഗ് ഔട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ഇതാദ്യമായാണ് ഒരു ബംഗ്ലാദേശ് താരം ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിന് പുറത്താകുന്നത്.
മത്സരത്തിന്റെ 41-ാം ഓവറിലാണ് സംഭവം. കൈൽ ജാമിസൺ എറിഞ്ഞ പന്ത് മുഷ്ഫിക്കർ ആദ്യം പ്രതിരോധിച്ചു. എന്നാൽ ഈ പന്ത് സ്റ്റംമ്പിലേക്ക് വരാതിരിക്കാൻ മുഷ്ഫിക്കർ കൈകൊണ്ട് തട്ടിമാറ്റി. ജാമിസൺ അപ്പീൽ ചെയ്തതോടെ ഫീൽഡർ അംപയർ തീരുമാനം മൂന്നാം അംപയർക്ക് വിട്ടുനൽകി. സ്ക്രീനിൽ തെളിഞ്ഞത് ഔട്ട് എന്നായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് നാലിന് 47 എന്ന നിലയിൽ തകർച്ചയെ നേരിടുമ്പോഴാണ് മുഷ്ഫിക്കർ ക്രീസിലെത്തുന്നത്. നന്നായി കളിച്ചു വന്നിരുന്ന മുഷ്ഫിക്കർ 35 റൺസെടുത്തിരുന്നു. മത്സരം 44 ഓവർ പിന്നിടുമ്പോൾ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലാണ്.
സ്റ്റേഡിയത്തിൽ ബംഗ്ലാദേശ് ആരാധകരും മുഷ്ഫിക്കറോട് ഔട്ട് ആണെന്ന് പറഞ്ഞിരുന്നു. അടുത്ത ബാറ്റർ എത്താൻ വൈകിയാൽ ഇനി ടൈംഡ് ഔട്ടും ഉണ്ടാകുമെന്നും ആരാധകൻ നിർദേശം നൽകി.
ബാറ്റ് ചെയ്തതിന് പിന്നാലെ സ്റ്റംമ്പിലേക്ക് നീങ്ങുന്ന പന്ത് ബാറ്റുകൊണ്ടോ, കാലുകൊണ്ടോ ബാറ്റർക്ക് തടയാൻ കഴിയും. എന്നാൽ ശരീരംകൊണ്ട് തടഞ്ഞാൽ ബാറ്റർ ഔട്ടാകും.