റായ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ വെടിക്കെട്ട് ബാറ്റിംഗിന് കടപ്പെട്ടിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയോടാണെന്ന് ഇന്ത്യൻ ഓപ്പണർ റുതുരാജ് ഗെയ്ക്ക്‌വാദ്. ട്വന്റി 20 പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നായി ഗെയ്ക്ക്‌വാദ് 213 റൺസെടുത്തു. 71 റൺസാണ് ബാറ്റിംഗ് ശരാശരി. ഒരു സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും ഗെയ്ക്ക്‌വാദ് ഇതുവരെ സീരിസിൽ നേടിക്കഴിഞ്ഞു.
താൻ ട്വന്റി 20 ക്രിക്കറ്റിനെ കുറിച്ച് ഒരുപാട് പഠിച്ചത് ചെന്നൈയിൽ നിന്നാണ്. എം എസ് ധോണിക്ക് മത്സരത്തിലെ സാഹചര്യങ്ങൾ മനസിലാക്കാൻ കഴിവുണ്ട്. ട്വന്റി 20 യിൽ നാം മാനസികമായി മത്സരത്തേക്കാൾ മുന്നിലായിരിക്കണം. പിച്ചിലെ സാഹചര്യങ്ങൾ മുമ്പെ മനസിലാക്കണം. ടീമിന്റെ സ്കോർ പരിഗണിക്കാതെ ആ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ധോണി പറയുമായിരുന്നുവെന്നും ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.
2019ലാണ് റുതുരാജ് ഗെയ്ക്ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയത്. 52 മത്സരങ്ങളിൽ നിന്നായി 1797 റൺസ് ഗെയ്ക്ക്‌വാദ് ഇതുവരെ നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 14 അർദ്ധ സെഞ്ചുറിയും ഉൾപ്പെടുന്ന കരിയറാണ് ഗെയ്ക്ക്‌വാദിന്റേത്.