റായ്പൂർ: ഓസ്ട്രേലിയയ്ക്കെതിരെ നാലാം ട്വന്റി 20യിൽ മികച്ച സ്കോർ ഉയർത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 174 റൺസെടുത്തു. ഈ പരമ്പരയിൽ ഇതാദ്യമായാണ് ഇന്ത്യൻ ടോട്ടൽ 200ൽ താഴെ നിൽക്കുന്നത്. മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് മികച്ച പിന്തുണ നൽകി.
ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്‍റെ വകയായിരുന്നു. എന്നാൽ പിന്നാലെ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേഗത്തിൽ മടങ്ങി. നാലാം വിക്കറ്റിൽ റിങ്കു സിംഗും റുതുരാജ് ഗെയ്ക്ക്‌വാദും ഇന്ത്യയെ മുന്നോട്ട് നയിച്ചു. എങ്കിലും 32 റൺസെടുത്ത് റുതുരാജ് പുറത്തായി.
അഞ്ചാം വിക്കറ്റിലെ റിങ്കു സിംഗ് - ജിതേഷ് ശർമ്മ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 29 പന്തിൽ റിങ്കു സിംഗ് 46 റൺസെടുത്തു. 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതമാണ് ജിതേഷ് ശർമ്മ 35 റൺസെടുത്തത്. ജിതേഷ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ചിന് 167ൽ എത്തിയിരുന്നു. എന്നാൽ അഞ്ച് വിക്കറ്റിനിടെ ഇന്ത്യയ്ക്ക് ഒമ്പത് റൺസ് മാത്രമാണ് ചേർക്കാനായത്.