ലണ്ടൻ: ഇംഗ്ലണ്ട് മുൻ നായകൻ അലിസ്റ്റർ കുക്കിന്‍റെ ക്രിക്കറ്റ് കരിയറിന് അവസാനമാകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ താരം വിരമിച്ചിരുന്നു. എങ്കിലും ഇംഗ്ലീഷ് കൗണ്ടി ക്ലബായ എസ്സെക്സിൽ കുക്ക് തുടർന്നിരുന്നു. ക്ലബുമായി കരാർ പുതുക്കാൻ താരം വിസമതിച്ചതോടെയാണ് ഇംഗ്ലണ്ടിഷ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒരു യുഗത്തിന് കൂടി അവസാനമായത്.
രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ ക്രിക്കറ്റ് തനിക്ക് ഒരു തൊഴിലിനേക്കാൾ ഏറെ വലുതായിരുന്നുവെന്ന് കുക്ക് പറഞ്ഞു. ക്രിക്കറ്റ് തന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുവാൻ സമയമായി. വിടപറയുക ഏറെ ബുദ്ധമുട്ടുള്ള കാര്യമാണ്. തനിക്ക് കഴിയാവുന്നതെല്ലാം ക്രിക്കറ്റിനായി നൽകിയിട്ടുണ്ട്. ഇനി പുതിയ തലമുറ ക്രിക്കറ്റ് ഏറ്റെടുക്കട്ടെയെന്നും അലിസ്റ്റർ കുക്ക് വ്യക്തമാക്കി.
2006ൽ ഇന്ത്യയ്ക്കെതിരെ ആയിരുന്നു അലിസ്റ്റർ കുക്കിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 2018ൽ വിരമിക്കുമ്പോൾ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് കുക്ക് ആയിരുന്നു. 12,472 റൺസാണ് കുക്ക് അന്താരാഷ്ട്ര കരിയറിൽ നേടിയത്. സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിങ്, ജാക്ക് കല്ലിസ്, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഇതിഹാസങ്ങൾ മാത്രമാണ് കുക്കിനേക്കാൾ റൺസ് നേടിയ ക്രിക്കറ്റ് താരങ്ങൾ.