കൊളംബോ: ഏഷ്യാക്കപ്പ് പോരിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പാല്ലെക്കീലാണ് മത്സരം. പരിക്ക് മാറിയ നായകൻ രോഹിത് ശർമ്മ സ്ക്വാഡിലേക്ക് തിരികെയെത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവിന് പകരം വിശ്രമത്തിലായിരുന്ന ശ്രേയസ്സ് അയ്യരും ഇലവനിൽ സ്ഥാനം നേടി.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിരവൈരികളുടെ പോരിന് കളമൊരുങ്ങിയത്. നേരത്തെ പാകിസ്താനിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചത് മത്സരം അനിശ്ചിതത്തിലായിരുന്നു. പിന്നീട് മത്സരം ശ്രീലങ്കയിലേക്ക് മാറ്റി, ഇതോടെ കളത്തിലിറങ്ങാൻ ഹിറ്റ്മാനും സംഘവും തയ്യാറാവുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മറുവശത്ത് ചെറുമീനുകളായ നേപ്പാളിനെതിരെ കൂറ്റൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പാക്പ്പട.
മിന്നും ഫോമിലുള്ള ബാറ്റിങ് ഡിപാർട്ട്മെന്റാണ് പാകിസ്താന്റെ കരുത്ത്. നായകൻ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവരാകും ശ്രദ്ധാകേന്ദ്രം. ഫിനിഷർ റോളിൽ നേപ്പാളിനെതിരെ സെഞ്ച്വറി പ്രകടനം നടത്തിയ ഇഫ്തിഖർ അഹമ്മദും ബാറ്റിങ് സ്ക്വാഡിന്റെ മൂർച്ഛ കൂട്ടും. ഷാഹിൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാകും ബൗളിങ് ആക്രമണം നയിക്കുക. ശ്രീലങ്കയിലെ പിച്ച് പൊതുവെ പേസ് ബൗളർമാർക്ക് അനുകൂലമല്ലാത്തത് പാക് പേസ് ത്രയത്തിന് തിരിച്ചടിയായേക്കും.
വെസ്റ്റൻഡീസിനെതിരെ ട്വന്റി-20 പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ഏഷ്യാക്കപ്പ് നിർണായക ടൂർണമെന്റാണ്. രോഹിത് ശർമ്മയും വിരാട് കൊഹ് ലിയും ഉൾപ്പെടെ പരിചയ സമ്പന്നരായ ടീമിനെയാണ് ഇന്ന് ഇന്ത്യ അണിനിരത്തിയിരിക്കുന്നത്. ഹിറ്റ്മാനൊപ്പം ശുഭ്മാൻ ഗില്ലാവും ഓപ്പൺ ചെയ്യുക. മധ്യനിരയിൽ ശ്രേയസ്സ് അയ്യറും ഹർദ്ദിക് പാണ്ഡ്യെയും കളി നയിക്കും. പതിവ് തെറ്റിക്കാതെ കോഹ് ലി തന്നെയാവും വൺഡൗണെത്തുക. ബാറ്റിങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ 280ന് മുകളിൽ സ്കോർ ചെയ്യുകയാവും ഇന്ത്യയുടെ ലക്ഷ്യം.
പരിക്ക് മാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറ, ഷാർദ്ദുൾ ഠാക്കൂർ, മുഹമ്മദ് സിറാജ് സഖ്യമാണ് ബൗളിങ് കുന്തമുന. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ആദ്യ ഇലവിൽ ഇടംപിടിച്ചിട്ടുണ്ട്. പിച്ചിന്റെ ഗതിയനുസരിച്ച് ഇരുവരേയും ബൗളിങ് ഓപ്ഷനായി രോഹിത് ഉപയോഗിക്കാനാണ് സാധ്യത. ഹർദ്ദിക് പാണ്ഡ്യെയ്ക്കും ബൗളിങ് അവസരം ലഭിച്ചേക്കും.
Story Highlights: Asiacup: India won the toss and choose to bat first