ബെർലിൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് ജർമ്മനിയിലേക്ക് പറന്ന ഹാരി കെയ്ൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ബുന്ദസ് ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ബയേണിനായി ഹാരി ഗോൾ നേടി. മത്സരത്തിൽ വെർഡൻ ബ്രെമനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ബയേൺ ജയം ആഘോഷിച്ചത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ ലീറോയ് സാനെയാണ് ബയേണിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമായിരുന്നു ബയേണിന്റെ ലീഡ്. രണ്ടാം പകുതിയിലാണ് ബയേൺ മൂന്ന് ഗോൾ കൂടി സ്കോർ ചെയ്തത്. 74-ാം മിനിറ്റിലായിരുന്നു ഹാരി കെയ്നിന്റെ ഗോൾ. 90-ാം മിനിറ്റിൽ സാനെ വഴി ബയേൺ വീണ്ടും ലീഡ് ഉയർത്തി.
മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ബയേൺ ഗോൾ വേട്ട പൂർത്തിയാക്കിയത്. യുവതാരം മത്യാസ് ടെൽ ആയിരുന്നു ഇത്തവണ വലകുലുക്കിയത്. തകർപ്പൻ ജയം നേടിയെങ്കിലും മത്സരം കടുപ്പമായിരുന്നതായി ഹാരി കെയ്ൻ പ്രതികരിച്ചു. ഡിഎഫ്എൽ സൂപ്പർ കപ്പ് ഫൈനലിൽ ആര്‍ബി ലെയ്പ്‌സിഗിനോട് തോറ്റ ശേഷമാണ് ബയേൺ ബുന്ദസ് ലീഗയ്ക്ക് എത്തിയത്. ആദ്യ മത്സരം ജയിക്കാനായത് ബയേണിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.