ഓവൽ: അഞ്ചാം ആഷസ് ടെസ്റ്റിൻ്റെ അവസാന ദിനം. ഓവലിൽ അവേശഷിക്കുന്ന മണിക്കൂറുകൾക്ക് ശേഷം ഇംഗ്ലണ്ട് ജഴ്സിയിൽ സ്റ്റുവർട്ട് ബോർഡ് ഉണ്ടാകില്ല. ഒരിക്കൽകൂടി ഡേവിഡ് വാർണറെ പുറത്താക്കുക, ക്രിക്കറ്റിലെ തന്റെ അവസാന മത്സരം ജയിക്കുക, അവസാനമായി ബാറ്റെടുത്തപ്പോൾ പുറത്താകാതെ നേടിയ എട്ട് റൺസ് ഇവയൊന്നും ഇംഗ്ലീഷ് ഡ്രസിങ് റൂമിലെ കണ്ണീർ ഇല്ലാതാക്കില്ല.
പിതാവ് ക്രിസ് ബോർഡിൽ നിന്നും വ്യത്യസ്തനായി ബാറ്റിന് പകരം പന്തെടുത്തായിരുന്നു സുറ്റവർട്ട് ബോർഡ് ലോക ക്രിക്കറ്റിൻ്റെ നെറുകയിലെത്തിയത്. പിതാവിനെപ്പോലെ ഓപ്പണിംഗ് ബാറ്ററായി മൈതാനത്ത് എത്തിയ സ്റ്റുവർട്ട് പിന്നീട് ഇംഗ്ലീഷ് പേസ് ബൗളിംഗിന്റെ കുന്തമുനയാകുകയായിരുന്നു.
ലോകോത്തര നിലവാരത്തിൽ തനിക്ക് ക്രിക്കറ്റിനോട് വിടപറയണമെന്ന് ബോർഡ് പറഞ്ഞിട്ടുണ്ട്. ആഷസ് പരമ്പര സമാപിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഇംഗ്ലണ്ട് പേസർ ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ബോർഡ് വിരമിക്കൽ വാർത്ത അറിയിച്ചു. ബോർഡിൻ്റെ പ്രഖ്യാപനം ജെയിംസ് ആൻഡേഴ്സണ് ഒരു തമാശ പോലെ തോന്നി. പത്താം നമ്പറിൽ ബോർഡ് ക്രീസിൽ എത്തുമ്പോൾ മാർക്ക് വുഡ് ക്രീസിൽ കാത്ത് നിന്നു. ഇതൊരു വലിയ ബഹുമതിയാണെന്ന് മാർക് വുഡ് ഇംഗ്ലണ്ട് വെറ്ററൻ താരത്തോട് പറഞ്ഞു. വർഷങ്ങളോളം ഒന്നിച്ച് കളിച്ച ജെയിംസ് ആൻഡേഴ്സനൊപ്പം മൂന്നാം ദിനം അവസാനിപ്പിക്കാൻ കഴിഞ്ഞത് ബോർഡിൻ്റെ മറ്റൊരു ഭാഗ്യം.
21-ാം വയസിൽ ഇംഗ്ലണ്ടിൻ്റെ കുപ്പായത്തിൽ കളത്തിലിറങ്ങിയ താരമാണ് സ്റ്റുവർട്ട് ബോർഡ്. യുവരാജ് സിംഗിനോട് ഒരോവറിൽ ആറ് സിക്സറുകൾ വഴങ്ങിയ താരം. ട്വൻ്റി 20 കരിയർ 2014 ൽ അവസാനിച്ചു. 2015 ലോകകപ്പിൽ ഏകദിന കരിയറിനും അവസാനമായി. പക്ഷേ ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച താരമായി ബോർഡ് ഉയർന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ അഞ്ചാമത്തെ താരമാണ് ബോർഡ്. 167 മത്സരങ്ങളിൽ നിന്ന് 602 വിക്കറ്റുകൾ. അഞ്ചാം ദിനം ബോർഡ് വിടവാങ്ങുമ്പോൾ ഇംഗ്ലണ്ടിന് നഷ്ടമാകുന്നത് ഏറ്റവും വലിയ ഒരു പോരാളിയെ ആണ്. മികച്ച ബൗളറെയും മികച്ച ടെസ്റ്റ് കളിക്കാരനെയുമാണ്.