ഓൾഡ് ട്രാഫോഡ്: ആഷസിൽ തുടർച്ചയായ മത്സരങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്നാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി അഞ്ച് റൺസ് മാത്രമാണ് വാർണർ നേടിയത്. ഇതോടെ ആഷസിലെ നാലാം ടെസ്റ്റിൽ നിന്ന് വാർണറെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 36 കാരനായ വാർണർ ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ട സമയമായതായും അഭിപ്രായങ്ങളുണ്ട്. എന്നാൽ വാർണറെ ഒഴിവാക്കിയാൽ ഓപ്പണിങ് റോളിൽ ആരെത്തും എന്നതും ഓസ്ട്രേലിയയ്ക്ക് തലവേദനയാണ്. പരിക്കേറ്റ കാമറൂൺ ഗ്രീൻ മടങ്ങിവന്നാൽ മിച്ചൽ മാർഷിനെ ഓപ്പണറാക്കുകയാണ് ഓസ്ട്രേലിയയ്ക്ക് മുന്നിലുള്ള സാധ്യതകൾ.
വാർണറിനെതിരായ വിമർശനങ്ങളോട് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പ്രതികരിച്ചു. നാലാം ആഷസ് ടെസ്റ്റിന് 10 ദിവസത്തോളം ബാക്കിയുണ്ട്. ടീമിലെ എല്ലാ താരങ്ങളെയും നാലാം ടെസ്റ്റിന് പരിഗണിക്കും. ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയാവും ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ഇറങ്ങുകയെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു.
കാമറൂൺ ഗ്രീൻ മടങ്ങിവന്നാൽ മിച്ചൽ മാർഷിനെ ഒഴിവാക്കുമോ എന്ന ചോദ്യത്തിനും കമ്മിൻസ് മറുപടി നൽകി. നാലാം ടെസ്റ്റിന് മുമ്പ് ഗ്രീൻ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്മിൻസ് പറഞ്ഞു. എന്നാൽ ഈ ആഴ്ചയിലെ തീരുമാനം നിർണായകമാണെന്നും കമ്മിൻസ് വ്യക്തമാക്കി.