കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കിരീട വരൾച്ച അവസാനിപ്പിക്കാൻ രോഹിത് ശർമ്മയ്ക്കും രാഹുൽ ദ്രാവിഡിനും സാധിക്കുമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ഒക്ടബോർ അഞ്ചിന് ഇന്ത്യയിൽ ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. താൻ രാഹുൽ ദ്രാവിഡിനൊപ്പം കളിക്കുമ്പോൾ വിജയത്തിനായി എപ്പോഴും സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ വിജയത്തിന് സമ്മർദ്ദം ഒരു പ്രശ്നമല്ല. ദ്രാവിഡ് ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ പരിശീലകനാണ്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടിയ താരമാണ് രോഹിത് ശർമ്മ. വിജയത്തിനായി ഇന്ത്യയ്ക്ക് മുന്നിൽ ഒരു മാർഗം ഉണ്ടാകുമെന്ന് ഗാംഗുലി പറഞ്ഞു.
രോഹിത് ശർമ്മയുടെ നായക മികവിൽ ഇന്ത്യയുടെ നേട്ടങ്ങളും ഗാംഗുലി ചൂണ്ടിക്കാട്ടി. മുംബൈ അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായതും 2018 ൽ ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായതും രോഹിത് ശർമ്മയുടെ കീഴിലാണ്. ലോകകപ്പ് സെമി ഫൈനൽ മത്സരം കൊൽക്കത്തയ്ക്ക് അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.
2013 ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം ഉയർത്തുന്നത്. ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെ പ്രധാന ടൂർണ്ണമെന്റുകളുടെ സെമിയിലും ഫൈനലിലും ഇന്ത്യ കീഴടങ്ങിക്കൊണ്ടേയിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് കിരീടം നേടി ഐസിസി കിരീട വരൾച്ച ഒഴിവാക്കുകയാണ് ഇന്ത്യന ടീമിന്റെ ലക്ഷ്യം.