ഡൽഹി: ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിവാദ പരാമർശവുമായി പേസർ ഇഷാന്ത് ശർമ്മ. ക്യാപ്റ്റൻ കൂൾ എന്നറിയപ്പെട്ടിരുന്ന ധോണി ഗ്രൗണ്ടിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഇഷാന്തിൻ്റെ തുറന്നുപറച്ചിൽ. യൂട്യൂബർ റൺവീർ അലഹബാദിയയോടായിരുന്നു ഇഷാന്തിൻ്റെ പ്രതികരണം. എംഎസ് ധോണിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. എന്നാൽ ശാന്തത അദ്ദേഹത്തിൻ്റെ ദൗർബല്യം ആണ്. ധോണി പലപ്പോഴും ഗ്രൗണ്ടിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയത് താൻ കേട്ടിട്ടുണ്ടെന്നും ഇഷാന്ത് പറയുന്നു.
ധോണി ശാന്തത കൈവിട്ട ഒരു സംഭവവും ഇഷാന്ത് ഓർത്ത് പറഞ്ഞു. ഒരിക്കൽ താൻ എറിഞ്ഞ പന്ത് താഴ്ന്നാണ് പോയത്. ആദ്യ ബോളിൽ ധോണി തന്നെ രൂക്ഷമായി നോക്കി. രണ്ടാം ബോളും താഴ്ന്ന് പോയപ്പോൾ നോട്ടത്തിൻ്റെ ശക്തി വർദ്ധിച്ചു. മൂന്നാം ബോളും സമാനമായി എറിഞ്ഞപ്പോൾ കൈക്കുള്ളിലേക്ക് എറിയുമെന്ന് അതിരൂക്ഷമായി പറഞ്ഞതായും ഇഷാന്ത് പറഞ്ഞു.
ക്രിക്കറ്റ് കരിയറിൻ്റെ ഭൂരിഭാഗവും ഇഷാന്ത് എംഎസ് ധോണിയുടെ കീഴിലാണ് കളിച്ചിട്ടുള്ളത്. 2013 ൽ ധോണിയുടെ കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടുമ്പോൾ ഇഷാന്ത് ടീമിൽ അംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 105 ടെസ്റ്റുകൾ കളിച്ച ഇഷാന്ത് 311 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർമാരിൽ സഹീർ ഖാനൊപ്പം രണ്ടാമതാണ് ഇഷാന്ത്. 434 വിക്കറ്റുകൾ നേടിയ കപിൽ ദേവാണ് ഒന്നാം സ്ഥാനത്ത്. ഏകദിനത്തിൽ 80 മത്സരങ്ങളിൽ നിന്ന് 115 വിക്കറ്റും ട്വന്റി ട്വൻ്റിയിൽ 14 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റും ഇഷാന്ത് നേടിയിട്ടുണ്ട്.