'തിരികെ വരണം ക്രിക്കറ്റ് കളിക്കണം'; വീണ്ടും ആഗ്രഹം പറഞ്ഞ് എബി ഡിവില്ലിയേഴ്സ്

'തിരികെ വരണം ക്രിക്കറ്റ് കളിക്കണം'; വീണ്ടും ആഗ്രഹം പറഞ്ഞ് എബി ഡിവില്ലിയേഴ്സ്

37-ാം വയസിൽ വിരമിച്ച തീരുമാനത്തിനെതിരെ ഡിവില്ലിയേഴ്സ് കടുത്ത വിമർശനം നേരിട്ടിരുന്നു

ഡൽഹി: ക്രിക്കറ്റിലേക്ക് തിരികെ വരണമെന്ന ആഗ്രഹവുമായി വീണ്ടും എബി ഡിവില്ലിയേഴ്സ്. ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ഡിവില്ലിയേഴ്സ് വ്യക്തമാക്കിയത്. ഇപ്പോഴും തനിക്ക് കളിക്കാൻ കഴിയും. വിരാട് കോഹ്ലിക്കും സൂര്യകുമാർ യാദവിനുമൊപ്പം മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എന്നാൽ ഇത് അത്ര എളുപ്പമല്ല. തന്റെ കരിയറിൻ്റെ അവസാനം പൂർണ്ണമല്ല. തന്റെ പ്രതിഭയ്ക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്നും ഡിവില്ലേഴ്സ് വ്യക്തമാക്കി.

2021 ലാണ് ദക്ഷിണാഫ്രിക്കൻ താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പതിനഞ്ച് വർഷത്തെ കരിയറിൽ ഡിവില്ലിയേഴ്സ് 3 തവണ ഐസിസിയുടെ ഏകദിന പ്ലെയർ ഓഫ് ദി ഇയറായി. ടെസ്റ്റിൽ 114 മത്സരത്തിൽ നിന്ന് 8,765 റൺസും ഏകദിനത്തിൽ 228 മത്സരങ്ങളിൽ നിന്ന് 9,577 റൺസും നേടിയിട്ടുണ്ട്. 78 രാജ്യന്തര ട്വന്റി ട്വന്റിയിൽ നിന്ന് 1,672 റൺസും ഡിവില്ലിയേഴ്സ് നേടി. ഏകദിനത്തിലെ വേഗത്തിലുള്ള അർദ്ധ സെഞ്ചുറി, സെഞ്ചുറി, 150 എന്നിവയും ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. ടെസ്റ്റിൽ വേഗത്തിലുള്ള ഇരട്ട സെഞ്ചുറിയും ഡിവില്ലിയേഴ്‌സിന്റെ പേരിൽ തുടരുന്നു.

37-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സിന്റെ തീരുമാനം നേരത്തെ ആയിരുന്നുവെന്ന് മുൻ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ട്വൻ്റി 20 ലീഗുകളിൽ കളിക്കാൻ രാജ്യന്തര കരിയർ ബലികഴിച്ചുവെന്ന് ഡിവില്ലിയേഴ്‌സിനെതിരെ വിമർശനം ഉയർന്നു. രണ്ട് വർഷത്തിന് ശേഷം 39-ാം വയസിൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് വീണ്ടും ഡിവില്ലിയേഴ്സ് ആഗ്രഹിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com