ഒരോവറിൽ എത്ര ബൗൺസർ ?; എന്തുകൊണ്ട് നോ ബോൾ വിളിക്കുന്നില്ലെന്ന് മാർക്ക് ടെയ്ലർ
സിഡ്നി: ആഷസിൽ തുടർച്ചയായി ബൗൺസറുകൾ എറിയുന്ന തീരുമാനത്തെ വിമർശിച്ച് ഓസ്ട്രേലിയൻ മുൻ താരം മാർക്ക് ടെയ്ലർ. 1990 കളിൽ ഒരോവറിൽ രണ്ട് ബൗൺസർ എറിയാമായിരുന്നു. എന്നാൽ 90 കളുടെ മദ്ധ്യത്തിൽ അത് ഒരു ബൗൺസർ ആയി കുറച്ചു. ഇപ്പോഴും ആ നിയമം നിലനിൽക്കുന്നു. ഒന്നിലധികം ബൗൺസർ എറിഞ്ഞാൽ നോ ബോൾ വിളിക്കണമെന്നും മാർക്ക് ടെയ്ലർ പറഞ്ഞു.
ടെയ്ലറിനെ പിന്തുണച്ച് ഇംഗ്ലണ്ട് മുൻ താരം ആൻഡ്രു സ്ട്രോസും രംഗത്തുവന്നു. ആഷസിൽ ഇനിയുള്ള മത്സരങ്ങളിൽ എപ്പോഴെങ്കിലും ഉയർന്ന കൂട്ടുകെട്ടുകൾ ഉണ്ടായാൽ ഇതേ ബൗളിങ്ങ് രീതി ടീമുകൾ പരീക്ഷിക്കുമെന്നായിരുന്നു സ്ട്രോസിൻ്റെ വാക്കുകൾ. എന്നാൽ വിക്കറ്റുകൾ നേടാൻ ഏത് മാർഗവും പരീക്ഷിക്കാമെന്നായിരുന്നു മറ്റൊരു ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൺ പ്രതികരിച്ചത്.
ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയാണ് ആദ്യം തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞത്. തുടർന്ന് രണ്ടാം ആഷസ് ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇംഗ്ലണ്ട് തകർന്നടിഞ്ഞിരുന്നു. 45 റൺസിനിടെയാണ് ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകൾ വീണത്. മൂന്നാം ദിനം മികച്ച ലീഡ് പ്രതീക്ഷയോടെയാണ് ഓസീസ് മത്സരം അവസാനിപ്പിച്ചത്. എന്നാൽ നാലാം ദിനം ഇംഗ്ലണ്ടും ഓസീസ് ശൈലി പരീക്ഷിച്ചു. തുടർന്ന് ഓസ്ട്രേലിയയ്ക്ക് 92 റൺസിനിടെ 8 വിക്കറ്റുകൾ വീണിരുന്നു.