'അമ്മയെയും പെങ്ങളെയും കുറിച്ച് പറഞ്ഞാല്‍ കേട്ടിരിക്കില്ല'; സ്ലെഡ്ജിംഗിനെ കുറിച്ച് ജയ്‌സ്‌വാള്‍

ദുലീപ് ട്രോഫി ഫൈനലിന്റെ അവസാന ദിവസമായിരുന്നു ജയ്‌സ്‌വാള്‍ എതിര്‍ താരമായിരുന്ന രവി തേജയെ സ്ലഡ്ജ് ചെയ്തതിന് പുറത്താവുന്നത്
'അമ്മയെയും പെങ്ങളെയും കുറിച്ച് പറഞ്ഞാല്‍ കേട്ടിരിക്കില്ല'; സ്ലെഡ്ജിംഗിനെ കുറിച്ച് ജയ്‌സ്‌വാള്‍

മുംബൈ: സ്ലെഡ്ജിംഗുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്‌വാള്‍. വീട്ടുകാരെ കുറിച്ച് പറഞ്ഞാല്‍ കേട്ട് നില്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ സീസണിലെ ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണ്‍ താരമായ യശസ്വി ജയ്‌സ്‌വാളിന് അച്ചടക്ക നടപടികള്‍ക്ക് വിധേയനായിരുന്നു. സംഭവത്തെക്കുറിച്ച് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ദുലീപ് ട്രോഫി ഫൈനലിന്റെ അവസാന ദിവസമായിരുന്നു ജയ്‌സ്‌വാള്‍ എതിര്‍ താരമായിരുന്ന രവി തേജയെ സ്ലഡ്ജ് ചെയ്തതിന് പുറത്താവുന്നത്. അച്ചടക്കമില്ലാതെ പെരുമാറിയതിനെ തുടര്‍ന്ന് ജയ്‌സ്‌വാളിനോട് പുറത്തുപോവാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആവശ്യപ്പെടുകയായിരുന്നു. 'എന്റെ അമ്മയെയും പെങ്ങളെയും കുറിച്ച് പറഞ്ഞാല്‍ എനിക്കത് കേട്ടിരിക്കാന്‍ കഴിയില്ല', യശസ്വി ജയ്‌സ്‌വാള്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനിടെ ഐപിഎല്ലില്‍ സ്ലെഡ്ജിംഗ് നടക്കുന്നില്ലെന്ന് തോന്നുന്നു എന്ന് ഇന്റര്‍വ്യൂവര്‍ പറഞ്ഞു. അപ്പോള്‍ ആരാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ജയ്‌സ്‌വാളിന്റെ ചോദ്യം. 'സ്ലെഡ്ജിംഗ് എല്ലായിടത്തും നടക്കുന്നുണ്ട്. പക്ഷേ അത് ആരും അറിയുന്നില്ലെന്ന് മാത്രം', അദ്ദേഹം പറഞ്ഞു. 'അന്ന് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ചിലസമയത്ത് നമ്മുടെ ദേഷ്യം പുറത്തുവരുമല്ലോ. സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് എന്താണ് കാര്യം?', ജയ്‌സ്‌വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉയര്‍ന്ന സമ്മര്‍ദ്ദമുണ്ടായിരുന്ന സാഹചര്യത്തിലും ജയ്‌സ്‌വാളിന്റെ സൗമ്യതയും ആത്മവിശ്വാസവും നിറഞ്ഞ പെരുമാറ്റം മുതിര്‍ന്ന കളിക്കാരെ പോലും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദുലീപ് ട്രോഫിയില്‍ ഈ സ്വഭാവം കൈവിടുന്നതാണ് കണ്ടത്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനമാണ് ജയ്‌സ്‌വാള്‍ കാഴ്ചവെച്ചത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് വേണ്ടി പ്രഖ്യാപിച്ച ടെസ്റ്റ് സ്‌ക്വാഡില്‍ ജയ്‌സ്‌വാള്‍ ഇടം നേടിയിരുന്നു. ചേതേശ്വര്‍ പൂജാരയ്ക്ക് പകരമായാണ് ജയ്‌സ്‌വാള്‍ ടീമിലിടം പിടിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com