ഡൽഹി : അജിൻക്യ രഹാനയെ ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനാക്കിയ തീരുമാനത്തെ വിമർശിച്ച് സൗരവ് ഗാംഗുലി. 18 മാസം ഇന്ത്യൻ ടീമിന് പുറത്തിരുന്ന താരമാണ് രഹാനെ. ഇന്ത്യൻ ടീമിൻ്റെ തിരഞ്ഞെടുപ്പിൽ സ്ഥിരതയും തുടർച്ചയും ഉണ്ടാകണമെന്നും ഇന്ത്യൻ മുൻ നായകൻ പറഞ്ഞു. രഹാനയുടെ നായക മികവിൽ തനിക്ക് സംശയമില്ല. 18 മാസം കളിക്കാതിരുന്ന താരം ഇന്ത്യൻ ടീമിൻ്റെ ഉപനായക സ്ഥാനത്തേയ്ക്ക് വരുന്നു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുൻ ഇന്ത്യൻ നായകൻ ചോദിക്കുന്നു. രവിന്ദ്ര ജഡേജയെ ഉപനായക സ്ഥാനത്തേയ്ക്ക് പരിഗണിക്കാമായിരുന്നതായും ഗാംഗുലി പറഞ്ഞു.
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മുപ്പത്തിയഞ്ചുകാരനായ രഹാനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്. രണ്ട് ഇന്നിംഗ്സുകളിലായി 89 ഉം 46 റൺസ് വീതം നേടിയ രഹാനെയുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായത്. പിന്നാലെയാണ് ഇന്ത്യൻ ടീം ഉപനായകനായി രഹാനയെ തിരഞ്ഞെടുത്തത്. സെലക്ഷൻ കമ്മറ്റിയുടെ ഇടക്കാല ചെയർമാൻ ശിവ സുന്ദർ ദാസ് സമതിയുടേതാണ് തീരുമാനം.
49 ടെസ്റ്റ് മത്സരങ്ങളിലാണ് സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനായത്. 21 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞു. 13 മത്സരങ്ങൾ തോറ്റപ്പോൾ 15 എണ്ണം സമനിലയിലായി. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും മാത്രമാണ് ടെസ്റ്റ് വിജയങ്ങളിൽ ഗാംഗുലിക്ക് മുമ്പിലുള്ളത്.