കൽക്കരി ഖനികളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുളള ലേലത്തില്‍ സർക്കാരിന് 22 കമ്പനികളിൽ നിന്ന് അപേക്ഷ ലഭിച്ചു. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്നാണ് 18 തെർമൽ, കോക്കിംഗ് കൽക്കരി ഖനികളുടെ ലേലത്തിനുള്ള ബിഡ് ലഭിച്ചത്.
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എൻഎൽസി ഇന്ത്യ, ബജ്രംഗ് പവർ ആൻഡ് ഇസ്പാത്ത് ലിമിറ്റഡ്, ഗുജറാത്ത് മിനറൽ ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ, ബുൾ മൈനിംഗ് എന്നീ കമ്പനികൾ മൂന്ന് ബ്ലോക്കുകൾ വീതവും ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, എൻടിപിസി മൈനിംഗ്, സൺഫ്‌ലാഗ് അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ് രണ്ട് കൽക്കരി ഖനികൾക്കുമാണ് ബിഡ്ഡ് ചെയ്തത്. നൽവ സ്റ്റീൽ ആൻഡ് പവർ, നുവോകോ വിസ്തസൻഡ് ഒഡീഷ കോൾ ആൻഡ് പവർ തുടങ്ങിയവര്‍ ഉൾപ്പടെ ബാക്കി 14 കമ്പനികൾ ഓരോ ഖനിക്കും ലേലം വിളിച്ചു.
'ഓൺലൈൻ ബിഡ്ഡുകൾ ഡീക്രിപ്റ്റ് ചെയ്യുകയും ലേലക്കാരുടെ സാന്നിധ്യത്തിൽ ഇലക്ട്രോണിക് വഴി തുറക്കുകയും ചെയ്തു. തുടർന്ന്, ഓഫ്‌ലൈൻ ബിഡ്ഡുകൾ അടങ്ങിയ സീൽ ചെയ്ത കവറുകളും തുറന്നു. ലേലക്കാർക്കായി മുഴുവൻ പ്രക്രിയയും സ്ക്രീനിൽ പ്രദർശിപ്പിച്ചു,' കൽക്കരി മന്ത്രാലയം പറഞ്ഞു.
ഈ 18 കൽക്കരി ഖനികളിൽ ഒമ്പതെണ്ണം ഭാഗികമായി ഖനനം ചെയ്യുമ്പോൾ ബാക്കിയുള്ള ഖനികൾ പൂർണ്ണമായി ഖനനം ചെയ്യുന്നുണ്ട്. പൂർണ്ണമായി ഖനനം ചെയ്യുന്ന കൽക്കരി ഖനികള്‍ക്ക് 51.80 ദശലക്ഷം ടൺ ആണ് ഖനന ശേഷി.
മിക്ക ഖനികളിലും വൈദ്യുതി ഉൽപാദനത്തിൽ ഉപയോഗിക്കുന്ന തെർമൽ കൽക്കരി ശേഖരമുണ്ട്. ഒരു ഖനിയിൽ ഉരുക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കൽക്കരി ശേഖരവുമുണ്ട്.