News

'നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല'; വിശദീകരണവുമായി അൽഫോൺസ് പുത്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൾട്ട് പദവി നേടിയ 'പ്രേമം' സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകർക്ക്. പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിലെത്തിയ 'ഗോൾഡ്' എന്ന ചിത്രം പക്ഷേ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ പോയി. സാമ്പത്തിക വിജയം നേടിയെങ്കിലും വലിയ വിമർശനങ്ങളാണ് സിനിമ നേരിട്ടത്. ഇപ്പോൾ 'ഗോൾഡി'നെക്കുറിച്ച് അൽഫോൺസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ആരാധകന്റെ കമെന്റിന് മറുപടിയായാണ് സംവിധായകന്റെ കുറിപ്പ്.

പ്രേക്ഷകർ കണ്ട ​'ഗോൾഡ്' തന്റെ '​ഗോൾഡ്' അല്ലെന്നാണ് സംവിധായകൻ പറഞ്ഞത്. തനിക്കിഷ്ടപ്പെട്ട പാട്ട് ചിത്രീകരിക്കാനാകാത്തതിലെ നിരാശയും അൽഫോൺസ് പങ്കുവെച്ചു. 'പ്രേമ'ത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിടാമോയെന്ന ആരാധകന്റെ കമെന്റിന് മറുപടിയായാണ് അൽഫോൺസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഞാൻ എഴുതിയ ജോർജ്ജ് എന്ന കഥാപാത്രവുമായി ആ രം​ഗങ്ങൾ യോജിക്കാത്തതിനാൽ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോർജ് യോജിച്ചില്ലെങ്കിൽ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോ​ദിക്കരുത്, കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടന്നില്ല. അതുപോലെതന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോൾ 'ഗോൾഡ്' മറന്നേക്കൂ', ആരാധകന്റെ കമെന്റിന് മറുപടിയായി അൽഫോൺസ് കുറിച്ചു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ​ഗോൾഡ് നിർമ്മിച്ചത്. ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ തുടങ്ങി വലിയ താരനിര സിനിമയുടെ ഭാഗമായി.

ഈയടുത്ത് സിനിമ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് അൽഫോൻസ് പുത്രൻ പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞത്. പിന്നാലെ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. സംവിധായിക സുധ കൊങ്കാര ഇനിയും സിനിമകൾ ചെയ്യണമെന്നു പറഞ്ഞ് അൽഫോൺസ് പുത്രന് തുറന്ന കത്ത് എഴുതിയിരുന്നു. എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് 'പ്രേമം' എന്നും തന്നെ വീണ്ടും പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് ഈ ചിത്രമാണെന്നുമാണ് സുധ കൊങ്കര എഴുതിയത്. കമൽഹാസനും അൽഫോൺസിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു.

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

SCROLL FOR NEXT