തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന് മുന്നറിയിപ്പുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. കഴിഞ്ഞ തവണ കോളനികളിൽ കാശും മദ്യവും കൊടുത്താണ് യുഡിഎഫ് വോട്ടുപിടിച്ചതെന്നും ഇത്തവണ അത്തരം പ്രവണത ആവർത്തിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും വി ജോയ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 300 കേന്ദ്രങ്ങളിൽ മദ്യം വിതരണം ചെയ്തു. കാശു കൊടുത്തതും മദ്യ വിതരണം ചെയ്തതും തിരഞ്ഞെടുപ്പ് ഫലത്തെ ശരിക്കും സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പണവും മദ്യവും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ ആളുകളെ നിയോഗിച്ചിട്ടുണ്ട്. പണവുമായി വരുന്നവർ സൂക്ഷിക്കണമെന്നും പ്രത്യാഘാതം ഉണ്ടാകുമെന്നും വി ജോയ് പറഞ്ഞു.
'സമുദായം മാറ്റി' തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് ജോയിക്കെതിരെ അടൂര്‍ പ്രകാശ് അടുത്തിടെ പറഞ്ഞിരുന്നു. ആദ്യമായല്ല താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് തന്റെ ശീലം അല്ലെന്നുമായിരുന്നു ഇതിനോടുള്ള വി ജോയ്‌യുടെ പ്രതികരണം.