കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയുടെ മരണത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സുൽത്താൻബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, തൊടുപുഴ സ്വദേശി ഡോൺസ് ഡായി, തിരുവനന്തപുരം സ്വദേശികളായ ആകാശ് എസ് ഡി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ മൊഴിയെടുക്കാൻ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച എട്ടുപേരിൽ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ആറുപേരും സിദ്ധാർഥിനെ മർദ്ദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ആൾക്കൂട്ട വിചാരണിൽ പങ്കെടുത്തിരുന്നവരാണ് പിടിയിലായ പ്രതികൾ. കൂടാതെ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവരുടെ ഇതുവരെ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കി. 18 പേർ സിദ്ധാർത്ഥിനെ കോളേജിൽ വെച്ച് മർദ്ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ ആറുപേരെയാണ് അറസ്റ്റ് ചെയതത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു.
വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)