Kerala

'കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും'; എം വി ഗോവിന്ദന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശുദ്ധ അസംബന്ധമാണ് ഷാജി വിളിച്ചു പറയുന്നത്. എന്തു തോന്നിയവാസവും വിളിച്ചുപറയാമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കുഞ്ഞനന്തന്റെ മകള്‍ വ്യക്തമായ നിലപാട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കണം. മൃഗീയമായ കൊലപാതകമാണ് നടന്നത്. ഇതിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. പൊലീസ് പിടികൂടിയ വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. മുന്‍പ് പാര്‍ട്ടി മെമ്പറായിരുന്ന ഇയാളെ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത പ്രവണതകള്‍ കാട്ടിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയി തിരിച്ചുവന്നതിനുശേഷവും ഇയാള്‍ തെറ്റായ നിലപാടുകള്‍ തുടര്‍ന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം പാര്‍ട്ടിക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ടി പി വധക്കേസിലെ ഹൈക്കോടതി വിധി സിപിഐഎം നിലപാട് ശരിവെക്കുന്നതാണ്. ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ വെച്ച് പി മോഹനന്‍ ഉള്‍പ്പടെയുള്ള സിപിഐഎം നേതാക്കള്‍ ടി പി വധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് കോടതി കണ്ടെത്തിയത്. വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പാര്‍ട്ടിയെയും നേതാക്കളെയും പ്രതികളാക്കിയാണ് യുഡിഎഫ് കൈകാര്യം ചെയ്തത്. കേസില്‍ പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വര്‍ഷങ്ങളോളം ജയിലിലടച്ചു. എന്നാല്‍ കേസില്‍ ഒരു തരത്തിലും പങ്കില്ലെന്ന കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

ടി പി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

എന്നാല്‍ കെ എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരന്‍ രംഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്ന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ലീഗ് നേതാവിനെ തള്ളികൊണ്ട് ഷബ്ന പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ, സാമുദായിക സംഘടനകളും അമർഷത്തിൽ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

SCROLL FOR NEXT