തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിനെതിരെ അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ചെയർമാൻ പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. അക്കാദമിയെ അവഹേളിക്കുന്ന സംസാരമാണ് രഞ്ജിത്തിന്റേത്. കലാകാരന്മാരെ മ്ലേച്ഛമായ രീതിയിൽ അപമാനിക്കുന്നു. ഒന്നുകിൽ രഞ്ജിത്ത് സ്വയം തിരുത്തണം, അല്ലെങ്കിൽ സർക്കാർ രഞ്ജിത്തിനെ പുറത്താക്കണമെന്നും കൗൺസിൽ അംഗങ്ങൾ പറഞ്ഞു. രഞ്ജിത്തിനെതിരെ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അംഗങ്ങൾ വ്യക്തമാക്കി.
ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്ത് ഇന്ന് സംസാരിച്ചത്. കൗൺസിലിലേക്ക് ആളെ എടുക്കുന്നതും മറ്റും തീരുമാനിക്കേണ്ടത് ഒറ്റക്കല്ല എന്ന് മനോജ് കാന പ്രതികരിച്ചു. ചെയർമാനോട് യാതൊരു വിധേയത്വവും ഇല്ല. ആറാം തമ്പുരാനായി ചെയർമാൻ നിൽക്കുന്നതുകൊണ്ടല്ല ചലച്ചിത്രമേള ഭംഗിയായി നടക്കുന്നത്. ഇത് വരിക്കാശേരി മന അല്ല, ചലച്ചിത്ര അക്കാദമി ആണെന്നും മനോജ് കാന കൂട്ടിച്ചേർത്തു.
രഞ്ജിത്ത് പത്ര സമ്മേളനം നടത്തുന്നതിന് മുന്നേ പോലും അംഗങ്ങളോട് ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല. അംഗങ്ങളാരും അക്കാദമിക്ക് എതിരല്ല. ചെയർമാൻ കാണിക്കുന്ന മാടമ്പിത്തരത്തിനാണ് എതിര് നിൽക്കുന്നത്. കൗൺസിലിൽ ആരെ എടുക്കണം എന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല, അംഗങ്ങൾ കൂട്ടിച്ചേർത്തു.