Kerala

'വനിതാ കമ്മീഷനും പൊലീസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമായി'; കെ എം ഷാജിയെ പിന്തുണച്ച് മുനീർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീർ എംഎൽഎ. കേന്ദ്ര സർക്കാരിനെ എതിർക്കുന്നവരോട് പ്രതികാരം വീട്ടുന്നതിന് ഇഡിയെ ഉപയോഗിക്കുന്നത് പോലെ സംസ്ഥാന സർക്കാർ വനിതാ കമ്മീഷനെയും പൊലീസിനെയും ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. കെ എം ഷാജി പറഞ്ഞിൽ വ്യക്തിപരമായ അവഹേളനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമല്ല. സിപിഐഎമ്മിന്റെ വീഴ്ചകളിൽ വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിതാ കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. അശ്ലീല പരാമർശങ്ങൾ നടത്തിയ സിപിഐഎം നേതാക്കൾക്കെതിരെ വനിതാ കമ്മീഷൻ ഒരു നടപടിയും എടുത്തിട്ടില്ല. എം എം മണിയും വിജയരാഘവനും വി എസ് അച്യുതാനന്ദനുമൊക്കെ ഇതിന് ഉദാഹരണമെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

എംകെ മുനീറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്പവും വ്യത്യസ്തമല്ല. കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പൊലീസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തിൽ മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചയ്ക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യും. പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മീഷനുകള്‍ ഉന്നത സിപിഐഎം നേതാക്കളായിരിക്കും.

ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമർശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേൾവിയില്ല. അത് കൊണ്ടാണ് എം എം മണിയും വിജയരാഘവനും വി എസ് അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വിജയരാഘവൻ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല.

വി എസ് അച്യതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം എം മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീർണ്ണിച്ച പ്രയോഗങ്ങൾ പരസ്യമായി പറഞ്ഞപ്പോൾ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എം എം മണി അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുന്നു.!

വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരർത്ഥത്തിലും കഴിയാത്ത ഒരു പരാമര്‍ശത്തിന്റെ പേരില്‍ കെ എം ഷാജിയുടെ പേരില്‍ വനിത കമ്മിഷന്‍ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തിൽ കേസെടുത്തിരിക്കുകയാണിപ്പോൾ. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം.

പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങൾ നല്‍കുകയാണ് സിപിഐഎമ്മും അവരുടെ സൈബര്‍ ഗ്യാങ്സും. നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സിപിഐഎമ്മിന്റെ അധികാര ധാർഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മാത്യു കുഴല്‍നാടനും മുമ്പ് പി ടി തോമസുമൊക്കെ സിപിഐഎമ്മിൽ നിന്നും നേരിട്ട ആക്രമണങ്ങൾ അവർക്ക് അപ്രിയമായ സത്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു.

ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം. വി ടി ബല്‍റാം സിപിഐഎമ്മിനാൽ ടാർഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിയുടേയും ദൗത്യം ജനങ്ങൾക്ക് വേണ്ടി നിർവ്വഹിച്ചതിനാണ് ഏറ്റവുമൊടുവിൽ, വി ഡി സതീശനും കെ സുധാകരനുമെതിരെ കേസെടുത്തത്.

ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നൽകുന്ന സിപിഐഎമ്മിനേയും നയിക്കുന്ന ചേതോവികാരം. ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തിൽ അത്ഭുതം തോന്നുന്നു. ആരോഗ്യമന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?. അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്. എന്നിരിക്കേ, ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലർത്തി അവതരിപ്പിക്കുകയാണ്.

ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ഗവൺമെൻറ് എന്ന നിലയിൽ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്. അങ്ങനെയാണ് സമൂഹം കാണുന്നത്. അവിടെ ലിംഗ വ്യതിരിക്തതകൾ പ്രസക്തമാണെന്ന് തോന്നുന്നില്ല. അതത് വകുപ്പുകളുടെ വീഴ്ചകൾ വിമർശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമർശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാർത്ഥത്തിൽ പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂൾ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..?

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT