പോർട്ടോ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ആഴ്സണലിനെ വീഴ്ത്തി പോർച്ചുഗീസ് ക്ലബ് എഫ് സി പോർട്ടോ. ഇഞ്ചുറി ടൈമിലെ ഒറ്റ ഗോളിലാണ് ഇംഗ്ലീഷ് വമ്പന്മാർ വീണത്. 94-ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ റോഡ്രിഗ്സ് ഗലേനോ പോർച്ചുഗീസ് ക്ലബിന്റെ വിജയഗോൾ നേടി. ഡി ബോക്സിന് പുറത്ത് ഇടത് വിങ്ങറുടെ ഏരിയയിൽ ലഭിച്ച പന്തിനെ തകർപ്പൻ ഫിനിഷിങ്ങിലൂടെ ഗലേനോ വലയിലെത്തിച്ചു.
മത്സരത്തിൽ 65 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ആഴ്സണൽ ആയിരുന്നു. പക്ഷേ ഏഴ് ഷോട്ടുകൾ അടിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിന് നേരെ ആയിരുന്നില്ല. മത്സരത്തിൽ ഗോളിനായി നിരവധി സെറ്റ് പീസുകൾ ലഭിച്ചിട്ടും ഒന്നും മുതലാക്കാനും ഗണ്ണേഴ്സിന് കഴിഞ്ഞില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലക്ഷ്യമിടുകയാണ് ആഴ്സണൽ. അതിനായി ഇംഗ്ലീഷ് ക്ലബിന് മാർച്ച് 12ന് സ്വന്തം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രണ്ട് ഗോളിന്റെ ലീഡിൽ വിജയിക്കും.
മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇറ്റാലിയൻ ക്ലബ് നാപ്പോളിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്പാനിഷ് സംഘത്തെ മുന്നിലെത്തിച്ചു. പക്ഷേ 15 മിനിറ്റിനുള്ളിൽ വിക്ടര്‍ ഒസിംഹന്‍ ഇറ്റാലിയൻ ക്ലബിനെ ഒപ്പമെത്തിച്ചു. 90 മിനിറ്റുകൾ പൂർത്തിയാകുമ്പോൾ സമനിലയിൽ പിരിയാനായിരുന്നു ഇരുടീമുകളുടെയും വിധി.