Entertainment

ഒരൊറ്റ ഫോൺ കാൾ ; ഫെഫ്ക-പിവിആര്‍ ഗ്രൂപ്പ് തർക്കം യൂസുഫലി തീർത്തത് നിമിഷ നേരം കൊണ്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി : കഴിഞ്ഞ കുറെ ദിവസങ്ങളായി സിനിമ മേഖലയിൽ പിവിആര്‍ ഗ്രൂപ്പും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരുന്നു. മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പിവിആർ ഗ്രൂപ്പും നിയമ നടപടിക്കൊരുങ്ങുമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ആവർത്തിച്ചു കൊണ്ടിരിക്കെയാണ് പിവിആര്‍ എംഡി അജയ് ബിജിലിയുടെ ഫോണിലേക്ക് ലണ്ടനില്‍ നിന്ന് ഒരു കോളെത്തുന്നത്.

"മലയാളികള്‍ക്ക് വിഷു അത്രമേല്‍ പ്രധാനപ്പെട്ടതാണ്. വിഷുക്കാലത്ത് അവര്‍ക്ക് സിനിമകള്‍ മുടക്കരുത് ". യൂസഫ് ഭായ് എന്ന എം എ യൂസഫലിയുടെ ആ അഭ്യര്‍ഥനയില്‍ സിനിമ റിലീസ് തര്‍ക്കത്തിന് പരിഹാരമായി. മലയാള സിനിമ നിര്‍മ്മാതാക്കളും സംവിധായകരും നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ വ്യവസായി എം എ യൂസഫലിക്ക് മെയില്‍ അയച്ചത്. യുകെയിലായിരുന്ന യൂസഫലി ഉടന്‍ തന്നെ പിവി ആര്‍എംഡിയെ ബന്ധപ്പെട്ടു. ഓണ്‍ലൈനില്‍ ചെറിയ ഒരു യോഗം. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനാ നേതാക്കളുമായി തുടര്‍ചര്‍ച്ച. ദിവസങ്ങളായുള്ള പിവിആർ ഗ്രൂപ്പിന്റെ ബഹിഷ്കരണം അവിടെ തീരുന്നു. യൂസഫലിയുടെ ലുലുഗ്രൂപ്പും പി വി ആര്‍ സിനിമാസും തമ്മിലുളള ഈ ബന്ധമാണ് റിലീസ് തർക്കത്തിന് അടിയന്തിര പരിഹാരമുണ്ടാക്കിയത്.

കൊച്ചി ഫോറം മാളിലെ പിവിആര്‍ സ്‌ക്രീനില്‍ തങ്ങളുടെ ഡിജിറ്റല്‍ കണ്ടൻ്റ് ഉപയോഗിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയതിന് പിന്നാലെയായിരുന്നു പി വി ആര്‍ രാജ്യത്താകമാനമുള്ള തങ്ങളുടെ തീയറ്ററുകളില്‍ നിന്ന് മലയാള സിനിമകള്‍ ഒഴിവാക്കിയത്. അതേസമയം, വിഷു റിലീസ് ചിത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് പിവിആര്‍ ഗ്രൂപ്പിന്റെ നിലപാടെന്നും നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദര്‍ശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സിനിമ പ്രേമികൾക്കിടയിലും കടുത്ത പ്രതിഷേധത്തിന് ഇത് വഴിവെച്ചിരുന്നു.

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT