'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'

മാണിക്യനേയും കാർത്തുമ്പിയേയും തേന്മാവിൻ കൊമ്പത്തിലൂടെ പ്രിയദർശൻ തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട് ഇന്നേക്ക്, മെയ് പതിമൂന്നിന് മുപ്പത് വർഷങ്ങൾ
'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'

കേരളം വേനൽ ചൂടിൽ വെന്തുരുകി നില്ക്കുന്ന തൊണ്ണൂറ്റിനാല് ഏപ്രിൽ മാസത്തിലെ അവസാന വാരത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ഓഡിയൊ കാസറ്റ് അത്യാവശ്യം നല്ല പത്ര പരസ്യങ്ങളുടെ അകമ്പടിയോടെ റിലീസായി..ആ സിനിമയിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ലോട്ടറി വിൽപ്പനക്കാരിലൂടെയും കാസറ്റ് കടകളിലൂടെയും ഒക്കെ കേരളത്തിലെ തെരുവുകളായ തെരുവുകളിൽ എല്ലാം അലയടിച്ചു, ആളുകൾ ആ പാട്ടുകളെല്ലാം നെഞ്ചിലേറ്റി പാടി 'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ',മലയാളികളുടെ കാതിൽ തേന്മഴ പെയ്യിച്ച പാട്ടും പാടി മാണിക്യനേയും കാർത്തുമ്പിയേയും തേന്മാവിൻ കൊമ്പത്തിലൂടെ പ്രിയദർശൻ തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട് ഇന്നേക്ക്, മെയ് പതിമൂന്നിന് മുപ്പത് വർഷങ്ങൾ ആയി...

താളവട്ടത്തിലൂടെയും ചിത്രത്തിലൂടെയും ഒക്കെ പ്രേക്ഷകരെ അങ്ങേയറ്റം എൻ്റർടെയിൻ ചെയ്ത് ബോക്സ് ഓഫീസിൽ വൻ വിജയ സിനിമകൾ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് സമ്മാനിച്ചപ്പോൾ കരുതിയിരുന്നത് ഈ സിനിമകൾക്ക് മേലെ നില്ക്കുന്ന,ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന സിനിമ ഇനി അവർക്ക് സൃഷ്ടിക്കാൻ കഴിയില്ല എന്നാണ്..എന്നാൽ അതിന് ശേഷം ചിത്രത്തോളം ചിരിപ്പിച്ച,രസിപ്പിച്ച,വിജയം നേടിയ കിലുക്കം വന്നു,കിലുക്കത്തോളം രസിപ്പിച്ച തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും വന്നു,ഇതിനിടയിൽ ഇവരുടെ തന്നെ മറ്റ് ഒട്ടനവധി സിനിമകളും വന്നു..ഒരു ഇൻഡസ്ട്രി ഹിറ്റ് സിനിമ പല സംവിധായകർക്കും നടന്മാർക്കും ഒരു ബാധ്യതയായി മാറുമ്പോൾ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് അത് പലവട്ടം ആവർത്തിച്ച് കൊണ്ടേയിരുന്നു...

ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥയിലെ ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെൻ്റിമെൻ്റ്സും ചതിയും ആക്ഷനും ഒക്കെ വളരെ ചിട്ടയോടെ തിരക്കഥയിൽ സമന്വയിപ്പിച്ച് അവയല്ലാം പ്രത്യേക ലൈറ്റിങ്ങും കളർ പറ്റേണും കൊടുത്ത് ദൃശ്യ ഭംഗി നിറഞ്ഞ മികവാർന്ന ഫ്രെയിമുകളിൽ കെ.വി.ആനന്ദ് എന്ന അന്നത്തെ പുതുമുഖ ഛായാഗ്രാഹകൻ്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും ലക്ഷണമൊത്ത ഒരു എൻ്റർടെയിനറാണ്..

മലയാള സിനിമയിൽ തേന്മാവിൻ കൊമ്പത്തിന് മുമ്പൊ ശേഷമോ ഇത്രത്തോളം ദൃശ്യ മികവുള്ള, ദൃശ്യ പൊലിമയുള്ള, പ്രേക്ഷകൻ്റെ കണ്ണിന് കുളിർമ നല്കിയ ഒരു സിനിമ ഉണ്ടായിട്ടില്ല..ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരികൾ ഉയർത്തിയ രംഗങ്ങൾ തേന്മാവിൻ കൊമ്പത്തിലേത് ആയിരിക്കും, ശ്രീഹള്ളി-മുദ്ദുഗവു രംഗങ്ങളായിരിക്കും...

പ്രിയദർശൻ്റെ പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ ഉള്ള ബഹുഭൂരിപക്ഷം സിനിമകൾക്കും എഡിറ്റിങ്ങ് നിർവ്വഹിച്ചിട്ടുള്ള എൻ.ഗോപാലകൃഷ്ണനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് തേന്മാവിൻ കൊമ്പത്തിന് വേണ്ടി പ്രിയദർശനും മോഹൻലാലും വീണ്ടും കൈ കോർത്തത്, എൻ.ഗോപാലകൃഷ്ണനെ നിർമ്മാതാവിൻ്റെ കുപ്പായമണിയിച്ച് കൊണ്ട്..പൂർത്തിയാകാത്ത തിരക്കഥകളുമായി സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്ന,സെറ്റിൽ ഇരുന്ന് കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതുന്ന ശീലമുള്ള പ്രിയദർശൻ ആദ്യമായി എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി ഷൂട്ടിങ്ങ് തുടങ്ങിയത് തേന്മാവിൻ കൊമ്പത്തിന് വേണ്ടിയാണ്..സാധാരണ പ്രിയൻ-ലാൽ സിനിമകൾ പോലെ തന്നെ മനോഹരമായിരുന്നു തേന്മാവിൻ കൊമ്പത്തും,എന്നാൽ തികച്ചും വ്യത്യസ്തവും,പ്രത്യേകിച്ച് കഥ പറയാൻ തെരഞ്ഞെടുത്ത പശ്ചാത്തലം..

ശ്രീഹള്ളി എന്ന സാങ്കൽപ്പിക അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണനോടും യശോദാമ്മയോടുമുള്ള മാണിക്യൻ്റെ സ്നേഹവും കൂറും,കാർത്തുമ്പിയുടെയും മാണിക്യൻ്റെയും വഴക്കിടലും പ്രണയവും പാട്ടും നൃത്തവും,അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും ഒക്കെ ഹാസ്യത്തിൻ്റെ രസക്കൂട്ടിൽ മുമ്പെങ്ങും കാണാത്ത ദൃശ്യ മികവോടെയും സാങ്കേതിക മേന്മയോടെയും പ്രിയദർശൻ അവതരിച്ചപ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അതൊരു നവാനുഭൂതിയായി,അവരത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു..സിനിമയ്ക്ക് രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യം ഉണ്ടായിട്ട് പോലും പ്രേക്ഷകന് ഒട്ടും തന്നെ മുഷിച്ചിൽ അനുഭവപ്പെടാതിരുന്നത് പ്രിയദർശൻ്റെ തിരക്കഥയുടെ കരുത്ത് കൊണ്ടും സംവിധാനത്തിലെ പുതുമ കൊണ്ടുമാണ്..

ഇനിയൊരു ഫ്ളാഷ്ബാക്ക്:

1994 മെയ് 13 വെള്ളിയാഴ്ച്ച,പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗവൺമെൻ്റ് പോളിടെക്നിക്കിലെ ഒന്നാം വർഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പരീക്ഷ നടക്കാൻ പോകുന്ന ഹാളിൻ്റെ വരാന്തയിൽ ഞാൻ ഉൾപ്പെടെയുള്ള കുറച്ച് വിദ്യാർത്ഥികൾ വലിയൊരു ചർച്ചയിൽ ആയിരുന്നു,തേന്മാവിൻ കൊമ്പത്ത് ഏത് ഷോ കാണാൻ പോകണമെന്ന ചർച്ച..9.30 ൻ്റെ സെക്കൻ്റ് ഷോ കാണാനായി ഞങ്ങൾ നാല് പേരെടങ്ങുന്ന സംഘം എട്ട് മണിയോട് കൂടി പെരിന്തൽമണ്ണ സവിത തിയേറ്ററിലെത്തിയപ്പോൾ അവിടം അക്ഷരാർത്ഥത്തിൽ ജനപ്രളയം ആയിരുന്നു..സ്ഥിരമായി കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂരിൽ നിന്നും ഒക്കെ റിലീസ് ദിവസം സിനിമകൾ കണ്ടിരുന്ന ഞങ്ങൾ തിയേറ്ററിൽ തിരക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിക്കലും ഇത്രയും വലിയൊരു ജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല,അതും പെരിന്തൽമണ്ണ പോലെയുള്ള ഒരു സെൻ്ററിൽ..ഞങ്ങളുടെ കൂട്ടത്തിലെ മല്ലന്മാരായ അൻവറും ബിജോയിയും എങ്ങനെയൊ ഉന്തി തള്ളി ക്യൂവിൽ കയറിപ്പറ്റി ടിക്കറ്റുകൾ എടുത്തു,നിറഞ്ഞ ആവേശത്തോടെ ഞങ്ങൾ തിയേറ്ററിൻ്റെ അകത്തേക്ക് പ്രവേശിച്ചു..റിലീസ് ദിവസം തിക്കും തിരക്കും നിറഞ്ഞ ക്യൂവിൽ നിന്നും ടിക്കറ്റ് എടുത്ത് തിയേറ്ററിനകത്തേക്ക് ഓടുമ്പോൾ ഉള്ള സന്തോഷവും ആവേശവും,അതൊന്ന് വേറെ തന്നെയാണ്..

താളവട്ടവും ചിത്രവും വന്ദനവും കിലുക്കവും ഒക്കെ തന്ന ലഹരിയിലുള്ള അമിത പ്രതീക്ഷകളുടെ ഭാരത്തോടെ ഞാൻ ഉൾപ്പെടുള്ള കാണികൾ നിറഞ്ഞ സദസ്സിൽ കരഘോഷത്തോടെ തേന്മാവിൻ കൊമ്പത്തിൻ്റെ പ്രദർശനം ആരംഭിച്ചു..മനോഹരമായ ടൈറ്റിൽ ഗാനത്തോടെ,അതിലും മനോഹരമായ രംഗങ്ങളോടെ കഥ പറയാൻ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തിലേക്ക് പെട്ടെന്ന് കാണികളെ കൊണ്ടെത്തിക്കാൻ സംവിധായകന് കഴിഞ്ഞു..മോഹൻലാലിൻ്റെ മാണിക്യൻ എന്ന കഥാപാത്രത്തിൻ്റെ ലളിതമായ ഇൻട്രൊ രംഗവും,ശ്രീകൃഷ്ണൻ കള്ള് കുടിച്ചത് യശോദാമ്മ ചോദ്യം ചെയ്യുന്നതും,അതേ പറ്റി മാണിക്യൻ വിശദീകരിക്കുന്നതും,അപ്പക്കാളയെ ശിക്ഷിക്കുന്നതും,നാട്ടുകൂട്ടവും കാളയോട്ട മൽസരവും,KPAC ലളിതയുടെ കാർത്തു എന്ന കഥാപാത്രത്തിനോട് 'ആ കിളവനെ വിട്ടേര്,ഞാൻ റെഡിയാണ്' എന്ന് പറയുന്നതുമൊക്കെയായി രസകരമായി സിനിമ തുടർന്നു..ശോഭനയുടെ കാർത്തുമ്പിയും കുതിരവട്ടം പപ്പുവിൻ്റെ അമ്മാവനും കൂടി കഥയിൽ രംഗപ്രവേശം ചെയ്ത് മാണിക്യനുമായി വഴക്ക് തുടങ്ങിയതോട് കൂടി തിയേറ്ററിൽ ചിരിയുടെ അളവ് ക്രമേണ വർദ്ധിച്ചു..കാർത്തുമ്പി പേര് പറയുമ്പോൾ 'ആര് കാറിത്തുപ്പി' എന്ന മാണിക്യൻ പറയുന്ന രംഗം,പപ്പുവിൻ്റെ 'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്ന രംഗം,കാളവണ്ടിയിൽ വെച്ച് പപ്പുവിനെ മാണിക്യൻ ചീത്ത വിളിക്കുന്ന രംഗവും,എന്തേ മനസ്സിലൊരു നാണം പാട്ടുമൊക്കെയായി തിയേറ്ററിൽ ചിരി വിതറി രസച്ചരട് മുറിയാതെ സിനിമ പുരോഗമിച്ചു..

മാണിക്യനും കാർത്തുമ്പിയും കാട്ടിൽ അകപ്പെട്ടതോട് കൂടി സിനിമ ടോപ്പ് ഗിയറിൽ പാഞ്ഞു, കാണികളുടെ ചെറുപുഞ്ചിരികൾ പൊട്ടിച്ചിരികളിലേക്ക് വഴി മാറി..'ശ്രീഹള്ളിലേയ്ക്കുള്ള വഴി' എന്ന രംഗം തിയേറ്ററിൽ സൃഷ്ടിച്ച പൊട്ടിച്ചിരികളുടെയും കൈയ്യടികളുടെയും ഓളം പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ്..തിയേറ്ററിൽ അതിന്റെ അലയൊളികൾ അടങ്ങാൻ കുറച്ച് സമയം എടുത്തു,അതിനാൽ അടുത്ത 'ഒരു ചാള' രംഗത്തിലെ സംഭാഷണങ്ങൾ ഈ നീണ്ട ചിരികൾക്കിടയിൽ വ്യക്തമായി കേൾക്കാൻ പറ്റിയിരുന്നില്ല..എവാളുതേ അക്കരേലു രംഗവും മുദ്ദുഗവു രംഗങ്ങളും തിയേറ്ററിൽ വീണ്ടും പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തി..കാർത്തുമ്പിയോട് 'പോരുന്നൊ എൻ്റെ കൂടെ' എന്ന് മാണിക്യൻ ചോദിച്ച ശേഷം 'കറുത്ത പെണ്ണേ' ഗാനരംഗം ആരംഭിച്ചപ്പോൾ തിയേറ്റർ മൊത്തം കൈയ്യടികൾ കൊണ്ട് മുഖരിതമായി, കാരണം അത്ര മാത്രം ജനപ്രീതി നേടിയിരുന്നു സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ആ ഗാനം..കറുത്ത പെണ്ണേ ഗാനരംഗത്തിൽ അലസമായ ചുവടുകളോടെ ആടിപ്പാടുന്ന മാണിക്യനും കാർത്തുമ്പിയും കൂടി കാണികൾക്ക് സമ്മാനിച്ചത് ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളാണ്..

ശ്രീകൃഷ്ണൻ്റെയും പ്രണയവും അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും മല്ലിക്കെട്ടുമായിട്ടുള്ള സ്റ്റണ്ട് രംഗങ്ങളുമായി ഒക്കെ സിനിമ രസകരമായി മുന്നോട്ട് പോയി ശുഭപര്യവസായി ആയി അവസാനിക്കും നേരം ഫിലിമ്ഡ് ബൈ പ്രിയദർശൻ എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ വീണ്ടും തിയേറ്ററിൽ കരഘോഷം ഉയർന്നു..അടിപൊളി,സൂപ്പർ,കിലുക്കം പോലെ കൊള്ളാമല്ലെ എന്നൊക്കെ പറഞ്ഞ് കൊണ്ടായിരുന്നു ഞാനുൾപ്പെടെയുള്ള കാണികൾ സന്തോഷത്തോടെ തിയേറ്ററിൽ നിന്നും ഇറങ്ങിയത്..ടാസ്കിയും,ശ്രീഹള്ളിയിലേക്കുള്ള വഴിയും,മുദ്ദുഗവും,കറുത്ത പെണ്ണേയും ഒക്കെ ആയിരുന്നു തിരിച്ച് പാതി രാത്രിക്ക് ഹോസ്റ്റലിലേക്കുള്ള ഞങ്ങളുടെ നടത്തത്തിലെ സംസാര വിഷയം.. (ഫ്ളാഷ് ബാക്കിന് ഇവിടെ അവസാനം)

മോഹൻലാൽ അവതരിപ്പിച്ചതിൽ ഏറ്റവും സാധാരണക്കാരൻ്റെ വേഷങ്ങളിലൊന്നാണ് മാണിക്യൻ..ഹാസ്യത്തിൻ്റെ,പ്രണയത്തിൻ്റെ,വിധേയത്വത്തിൻ്റെ,നിസ്സഹായവസ്ഥയുടെ ഭാവങ്ങളെല്ലാം അതീവ ഹൃദ്യമായി മോഹൻലാലിലൂടെ മിന്നി മറഞ്ഞപ്പോൾ മാണിക്യൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഏറെ ഇഷ്ടം നേടി എന്നെന്നും ഓർക്കപ്പെടുന്നതായി മാറി..യശോദമ്മയ്ക്ക് പൊങ്കലിന് ഉടുക്കുവാൻ കസവ് പുടവ കൊടുത്ത ശേഷമുള്ള മാണിക്യൻ്റെ സംഭാഷണങ്ങളുള്ള രംഗവും അതിനൊപ്പം ഒഴുകിയെത്തുന്ന മിന്നാരത്തിലെ നിലാവെ മായുമൊ എന്ന പാട്ടിൻ്റെ ഈണത്തിലുള്ള പശ്ചാത്തല സംഗീതവും തേന്മാവിൻ കൊമ്പത്തിൽ ഏറെ ഇഷ്ടമുള്ള ഒന്നാണ്..പ്രിയദർശൻ മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മോഹൻലാലുമായി ഓരോ സിനിമകൾ ചെയ്യുമ്പോഴും അത് വരെ കാണാത്ത പുതിയ ചില ഭാവങ്ങൾ മോഹൻലാലിൽ കാണാറുണ്ടെന്ന്..പ്രിയദർശൻ്റെ ആ അഭിപ്രായം അക്ഷരംപ്രതി ശരി വെയ്ക്കുന്നതാണ് തേന്മാവിൻ കൊമ്പത്തിലെ ചില രംഗങ്ങളിലെ മോഹൻലാലിൻ്റെ പ്രകടനം..അതിലൊന്നാണ് പപ്പുവിൻ്റെ കഥാപാത്രം 'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്നൊക്കെ പറയുമ്പോൾ മോഹൻലാലിൻ്റെ മാണിക്യൻ അതിന് കൊടുക്കുന്ന റിയാക്ഷൻ,ഒന്നും മനസിലാകാതെ വാ പൊളിച്ച് നിന്ന് 'ഇയാളിത് എന്തോന്ന് പറയുന്നത്' എന്ന ഭാവം,ഗംഭീരമാണത്..ഇന്നത്തെ ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറയുന്നതും മേൽപ്പറഞ്ഞ ലാൽ ഭാവങ്ങൾ തന്നെയാണ്..

ഭാഷ അറിയാത്തത് കൊണ്ട് ഒരു ചായയുടെ കാശ് മാത്രം എടുത്താൽ മതിയെന്ന് കടക്കാരനോട് പറഞ്ഞ് മനസിലാക്കാൻ കഴിയാതെയുള്ള നിസ്സഹായതയുടെ ഭാവം,ലേലു അല്ലു രംഗത്തിലെ നാണക്കേടിൻ്റെ ഭാവം,ഇതെല്ലാം മുമ്പെങ്ങും കാണാത്ത ലാൽ ഭാവങ്ങളായിരുന്നു..നിസ്സഹായതയുടെയും നാണക്കേടിൻ്റെയും ഭാവങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതൊക്കെ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുകയും ചെയ്തു എന്നത് മോഹൻലാലിലെ അസാമാന്യ പ്രതിഭയെ ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നതാണ്..

മോഹൻലാലിനെ കൂടാതെ ശോഭന,നെടുമുടിവേണു,ശ്രീനിവാസൻ,കുതിരവട്ടം പപ്പു,കവിയൂർ പൊന്നമ്മ,KPAC ലളിത,സോണിയ,ശങ്കരാടി തുടങ്ങിയ നടീനടന്മാരൊക്കെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്..കാട്ടിൽ വെച്ചുള്ള രംഗങ്ങളിൽ വന്ന് പോകുന്ന പേരറിയാത്ത നടന്മാരുടെ മുഖം വരെ തേന്മാവിൻ കൊമ്പത്ത് കണ്ടവർ മറക്കില്ല..ഇതിൽ വലിയയൊരു അവസരം ലഭിച്ചത് പഴയകാല നടി ഖദീജയ്ക്കാണ്,മലയാളത്തിലെ ഏറ്റവും പൊട്ടിച്ചിരി സൃഷ്ടിച്ച ശ്രീഹള്ളി രംഗത്തിൽ മോഹൻലാലിനോടൊപ്പം ഭാഗമാകുവാൻ അവർക്ക് സാധിച്ചു..മോഹൻലാൽ-ശോഭന ജോഡിക്ക് നിറഞ്ഞാടാനുള്ള ഒരുപാട് രംഗങ്ങളും തേന്മാവിൻ കൊമ്പത്തിൽ ഉണ്ടായിരുന്നു..സാധാരണ മിക്ക പ്രിയൻ-ലാൽ സിനിമകൾക്കുള്ള ആ പ്രത്യേകത തേന്മാവിൻ കൊമ്പത്തിനും ഉണ്ടായിരുന്നു,വീണ്ടും വീണ്ടും സിനിമ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന പ്രത്യേകത..

തേന്മാവിൻ കൊമ്പത്തിൻ്റെ സവിശേഷതകളിലൊന്ന് ഗിരീഷ് പുത്തഞ്ചേരി~ബേണി ഇഗ്നേഷ്യസ് ടീമിൻ്റെ ശ്രവണസുന്ദരമായ പാട്ടുകളായിരുന്നു..മാഗ്ന സൗണ്ട് റിലീസ് ചെയ്ത പാട്ടുകളെല്ലാം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സൂപ്പർ ഹിറ്റായിരുന്നു..ഇതിൽ ഏറ്റവും പോപ്പുലർ ആയ പാട്ട് എം.ജി.ശ്രീകുമാറും ചിത്രയും മനോഹരമായി ആലപിച്ച 'കറുത്ത പെണ്ണേ' ആയിരുന്നു..രാമായണക്കാറ്റ് പോലെ തൊണ്ണുറുകളിലെ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ് 'കറുത്ത പെണ്ണേ' എന്ന് നിസംശയം പറയാം,തിയേറ്ററുകളിൽ ഈ പാട്ടിന് കിട്ടിയ കൈയ്യടികൾ ആ ജനപ്രിയത വിളിച്ചോതുന്നതാണ്..കറുത്ത പെണ്ണേ' പാട്ട് ശരിക്കും ആ സിനിമയ്ക്ക് വേണ്ടി ഈണമിട്ട ഒന്നല്ല..രഞ്ജിനി കാസറ്റ്സിന് വേണ്ടി ബേണി-ഇഗ്നേഷ്യസ്-എം.ജി.ശ്രീകുമാർ ടീം ഒന്നിച്ച 1991ലെ ഓണപ്പാട്ട് ആൽബത്തിലെ ഒരു പാട്ടായിരുന്നു 'കറുത്ത പെണ്ണേ'..

ആ പാട്ടിൻ്റെ പല്ലവിയിലെ അതേ വരികളും ഈണവുമാണ് തേന്മാവിൻ കൊമ്പത്തിൽ ഉള്ളത്,എന്നാൽ അനുപല്ലവിയിലെ വരികളും ഈണവും പുതിയതായി കൂട്ടി ചേർക്കുകയും ചെയ്തു..രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്ത ഉള്ളടക്കത്തിന്റെ ഓഡിയൊ കാസറ്റിൽ ഈ ഓണം ആൽബത്തിന്റെ പരസ്യം ഉണ്ടായിരുന്നു,അപ്പോഴാണ് കറുത്ത പെണ്ണേ പാട്ട് ആദ്യമായി കേട്ടതും..തേന്മാവിൻ കൊമ്പത്തിലെ മറ്റൊരു മനോഹരമായ പാട്ട് ആയിരുന്നു 'കള്ളി പൂങ്കുയിലേ'..ലളിതമായ വരികളാൽ,വശ്യമായ ഈണത്താൽ സിനിമയുടെ കഥയോടും സന്ദർഭത്തിനോടും അത്രമാത്രം ഇഴുകി ചേർന്ന പാട്ടായിരുന്നു 'കള്ളി പൂങ്കുയിലേ'..മറ്റ് മൂന്ന് പാട്ടുകളും മികച്ച നിലവാരം പുലർത്തിയെങ്കിലും കോപ്പിയടി ആരോപണം ആ ഗാനങ്ങളുടെ മേൽ ഉണ്ടായിരുന്നു.

1994ലെ മികച്ച സംഗീത സംവിധായകർക്കുള്ള സംസ്ഥാന അവാർഡ് ബേണി-ഇഗ്നേഷ്യസ് നേടിയിരുന്നു,ഒപ്പം അത് വിവാദം ആകുകയും ചെയ്തു..തേന്മാവിൻ കൊമ്പത്തിൻ്റെ ഓഡിയൊ കാസറ്റ് റൈറ്റ് അന്നത്തെ റെക്കോർഡ് തുകയ്ക്ക് നേടിയ മാഗ്ന സൗണ്ട് കാസറ്റ് വിൽപ്പനയിലും റെക്കോർഡ് ഇട്ടു..ചിത്രത്തിനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാസറ്റ് വിൽപ്പന നടന്നിട്ടുള്ളത് തേന്മാവിൻ കൊമ്പത്തിൻ്റെതാണ്. പാട്ടുകൾ പോലെ തന്നെ സിനിമയോട് ചേർന്ന് നിന്ന് രംഗങ്ങൾക്ക് കൂടുതൽ മികവ് നല്കിയവയായിരുന്നു എസ്.പി.വെങ്കിടേഷ് ഒരുക്കിയ മനോഹരമായ പശ്ചാത്ത സംഗീതവും.

തേന്മാവിൻ കൊമ്പത്തിനെ അതി മനോഹരമായ ഒരു സിനിമയാക്കി മാറ്റിയതിൽ തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദർശനും നടീനടന്മാർക്കും ഒപ്പം തന്നെ അതിലെ മുഖ്യ സാങ്കേതിക പ്രവർത്തകരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്..ക്യാമറ കൊണ്ട് കവിത രചിച്ചു എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് ശരിക്കും പ്രേക്ഷകർ അനുഭവിച്ചറിഞ്ഞത് കെ.വി.ആനന്ദ് തൻ്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളിലൂടെയാണ്.. ഛായാഗ്രാഹകനും സംവിധായകനും ദൃശ്യ ഭംഗിയാർന്ന ഫ്രെയിമുകൾ ഒരുക്കാൻ കഥയ്ക്ക് ചേർന്ന മികച്ച പശ്ചാത്തലം തയ്യാറാക്കിയ കലാ സംവിധായകൻ സാബു സിറിളിൻ്റെ അന്നേ വരെയുള്ള ഏറ്റവും മികച്ച വർക്കായിരുന്നു തേന്മാവിൻ കൊമ്പത്ത്..ഇരുവരുടെയും തേന്മാവിൻ കൊമ്പത്തിലെ മികച്ച വർക്ക് ദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു,

1994 ലെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് കെ.വി.ആനന്ദും മികച്ച കലാ സംവിധായകനുമുള്ള അവാർഡ് സാബു സിറിളും കരസ്ഥമാക്കി..കിലുക്കത്തിലൂടെ മലയാള സിനിമയിലെ പരമ്പരാഗത ശബ്ദലേഖനത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന് പ്രേക്ഷകർക്ക് പുതിയ അനുഭവം നല്കിയ ദീപൻ ചാറ്റർജി തേന്മാവിൻ കൊമ്പത്തിലും തൻ്റെ മികവ് പുലർത്തി..ഗായത്രി അശോകൻ രൂപകൽപ്പന ചെയ്ത പോസ്റ്ററുകളും വളരെ മനോഹരവും ആകർഷകവും ആയിരുന്നു..രാജു-ശെൽവി ടീമിൻ്റെ നൃത്ത സംവിധാനവും ത്യാഗരാജൻ്റെ സംഘട്ടന സംവിധാനവും സിനിമയ്ക്ക് ഭംഗി നല്കിയ മറ്റ് ഘടകങ്ങളാണ്..രണ്ട് ദേശീയ അവാർഡുകൾ കൂടാതെ 1994ലെ ഏറ്റവും ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമ അവാർഡ് അടക്കം മൊത്തം അഞ്ച് കേരള സംസ്ഥാന അവാർഡുകൾ തേന്മാവിൻ കൊമ്പത്ത് വാരിക്കൂട്ടി..കൂടാതെ തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലേക്ക് തേന്മാവിൻ കൊമ്പത്ത് റീമേക്ക് ചെയ്യുകയും ചെയ്തു..തമിഴ് റീമേക്കായ രജിനിക്കാന്തിൻ്റ മുത്തു തേന്മാവിൻ കൊമ്പത്ത് നേടിയ പോലെ തന്നെ വലിയ വിജയം നേടുകയും ചെയ്തു.

പ്രിയദർശൻ സിനിമകൾ,അതൊരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മ ആയിരുന്നു,ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും..ക്യാമറയ്ക്ക് മുന്നിൽ സ്ഥിരമായിമോഹൻലാൽ,ശ്രീനിവാസൻ,മുകേഷ്,രാജു തുടങ്ങിയവരുടെ യുവനിര,ക്യാമറയ്ക്ക് പിന്നിൽ എസ്.കുമാർ,സാബു സിറിൾ,എം.ജി.ശ്രീകുമാർ തുടങ്ങിയവരുടെ നിര..എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ യുവനിരയുമായി തലമുറകളുടെ വ്യത്യാസം ഉള്ള ഒരു സാങ്കേതിക പ്രവർത്തകൻ ഈ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഉണ്ടായിരുന്നു,എഡിറ്റർ ആയ എൻ.ഗോപാലകൃഷ്ണൻ,തേന്മാവിൻ കൊമ്പത്തിൻ്റെ നിർമ്മാതാവ്..പ്രിയദർശൻ്റെ ആദ്യ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ ഭൂൽ ഭൂല്ലയ്യ വരെയുള്ള ഒട്ടുമിക്ക മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി സിനിമകളുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് എൻ.ഗോപാലകൃഷ്ണനാണ്..പ്രിയദർശൻ സിനിമകളിലെ ഹാസ്യ രംഗങ്ങളും പ്രണയ രംഗങ്ങളും ഗാന രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഒക്കെ തിയേറ്ററിൽ ആഘോഷമാക്കുന്നതിൽ,ഇത്രമാത്രം പ്രിയങ്കരമാക്കുന്നതിൽ എൻ.ഗോപാലകൃഷ്ണൻ്റെ എഡിറ്റിങ്ങ് പാറ്റേൺ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

കേരളത്തിലെ 27 A ക്ലാസ് തിയേറ്ററുകളിൽ മെയ് 13ന് റിലീസ് ചെയ്ത തേന്മാവിൻ കൊമ്പത്ത് മികച്ച അഭിപ്രായത്തോടെവൻ ഇനീഷ്യൽ കളക്ഷനും ലോങ്ങ് റണ്ണും നേടി 1994 ൽ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമയായി മാറി.. ചെറുപ്പക്കാരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ ആകർഷിച്ച തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസവും 9 തിയേറ്ററുകളിൽ 100 ദിവസവും 3 തിയേറ്ററുകളിൽ 125 ദിവസവും

1 തിയേറ്ററിൽ 150 ദിവസവും പ്രദർശിപ്പിച്ചു. A ക്ലാസ് തിയേറ്ററുകളിലെ പോലെ തന്നെ വളരെ വലിയ വിജയമാണ് B,C ക്ലാസ് തിയേറ്ററുകളിലും തേന്മാവിൻ കൊമ്പത്തിന് ലഭിച്ചത്..ഈ സിനിമ വിഷുവിന് റിലീസായിരുന്നുവെങ്കിൽ കിലുക്കത്തിൻ്റെയും മണിച്ചിത്രത്താഴിൻ്റെയും ഒക്കെ കളക്ഷൻ റെക്കോർഡ് പഴങ്കഥ ആകുമായിരുന്നു..താരതമ്യേന ചെറിയൊരു വിതരണ കമ്പിനിയായ സൂര്യ സിനി ആർട്സിലൂടെ റിലീസ് ചെയ്തിട്ടും മൂന്നാം വാരം മുതൽ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും തേന്മാവിൻ കൊമ്പത്ത് നേടിയ ഈ ബ്ലോക്ബസ്റ്റർ വിജയം അതിൻ്റെ ജനപ്രീതിയെ അടിവരയിട്ട് സൂചിപ്പിക്കുന്നു. എൻ്റെ നാട്ടിലും തേന്മാവിൻ കൊമ്പത്ത് നൂറ് ദിവസത്തോളം പ്രദർശിപ്പിച്ചു,കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ,നാല് പ്രാവശ്യം സിനിമ കാണുകയും ചെയ്തു.

തേന്മാവിൻ കൊമ്പത്തും കിലുക്കവും അഭിമന്യുവും കാലാപാനിയും ചന്ദ്രലേഖയും ഒക്കെ റിലീസ് ആയിട്ട് ഇരുപ്പത്തിയഞ്ചും മുപ്പതും വർഷങ്ങളായെങ്കിലും ഇന്നും ആ സിനിമകളുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല..തമാശ സിനിമകൾ ആയാലും ആക്ഷൻ സിനിമകൾ ആയാലും ആ കാലഘട്ടത്തിലെ മറ്റ് സിനിമകളേക്കാൾ സാങ്കേതിക മേന്മയിലും മേക്കിങ്ങിലും പ്രിയദർശൻ കൊണ്ട് വന്ന വ്യത്യസ്തയും പുതുമയും തന്നെയാണ് ഇന്നും ആ പ്രിയൻ സിനിമകൾ എവർഗ്രീൻ ആയി നില നിൽക്കുന്നതും പുതിയ തലമുറ പോലും അവ ആസ്വദിക്കുന്നതും..തേന്മാവിൻ കൊമ്പത്തിനെക്കാൾ ദൃശ്യഭംഗിയുള്ള കാലാപാനിയെക്കാൾ സാങ്കേതിക മേന്മയുള്ള ഒരു സിനിമ മലയാള സിനിമയിയിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കുള്ളിൽ സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം.

മുപ്പതിലധികം സിനിമകളിലൂടെ സഞ്ചരിച്ച് പ്രിയൻ-ലാൽ കൂട്ടുകെട്ട് അവസാനം എത്തിയത് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മരക്കാറിലാണ്..എന്നാൽ നിരാശ മാത്രമാണ് മരക്കാർ പ്രേക്ഷകർക്ക് സമ്മാനിച്ചത്..അതിന് ശേഷം പല കോണുകളിൽ നിന്നും പ്രിയൻ-ലാൽ കൂട്ടുക്കെട്ടിനെ നിശിതമായി വിമർശിക്കുന്നതും എഴുതി തള്ളുന്നതും ഒക്കെ കണ്ടിരുന്നു. തീർച്ചയായും മരക്കാർ വിമർശനം അർഹിക്കുന്നു എന്നതിൽ തർക്കമില്ല..മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു മരക്കാർ..എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥയും അലസമായ ചിത്രീകരണവും കാരണം ശരാശരി നിലവാരത്തിൽ പോലും എത്താതെ ഒതുങ്ങി പോയി ആ സിനിമ..എന്നിരുന്നാലും പ്രിയൻ-ലാൽ കൂട്ടുക്കെട്ടിനെ അങ്ങനെ എഴുതി തള്ളാൻ സാധിക്കില്ല.

പണ്ട് കടത്തനാടൻ അമ്പാടി ഇറങ്ങിയപ്പോഴും മരക്കാർ വന്നപ്പോൾ ഉണ്ടായ പോലെ പ്രിയൻ-ലാൽ കൂട്ടുക്കെട്ടിൻ്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് വലിയ വിമർശനങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു..ആ വിമർശനങ്ങൾക്കും ആഘോഷങ്ങൾക്കും പ്രിയൻ-ലാൽ കൂട്ടുക്കെട്ട് മറുപടി കൊടുത്തത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായ കിലുക്കത്തിലൂടെയാണ്..അന്ന് സംഭവിച്ച പോലെ തന്നെ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് വീണ്ടുമൊരു മികച്ച സിനിമയുമായി തിരിച്ച് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com