ബെംഗളുരു: കർണാടകയിൽ അതിക്രൂരമായ ദുരഭിമാനക്കൊല. അച്ഛന്റെ ദുരഭിമാനത്തിന് ഇരയായത് മകളും കാമുകനും. അന്യജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് ഇരുപതുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കെജിഎഫിലെ ബംഗാർപേട്ട് സ്വദേശിയായ കൃഷ്ണമൂർത്തിയാണ് മകൾ കിർത്തിയെ കൊലപ്പെടുത്തിയതെന്നാണ് എൻഡിടിവി റിപ്പോർട്ട്.
ദളിത് വിഭാഗത്തിൽപ്പെട്ട ഗംഗാധർ എന്ന യുവാവുമായുള്ള മകളുടെ പ്രണയബന്ധത്തെ കൃഷ്ണമൂർത്തി എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. ഗംഗാധറുമായുള്ള ബന്ധം അവസാനിക്കാൻ കഴിഞ്ഞ ദിവസം കൃഷ്ണമൂർത്തി വീണ്ടും മകളോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അച്ഛനും മകളും തമ്മിൽ വാക്കേറ്റമായി. രോഷം കൂടിയതോടെ കൃഷ്ണമൂർത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഫാനിൽ കെട്ടി തൂക്കി.
സംഭവത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് ആദ്യം തന്നെ ഇത് കൊലപാതകമാണെന്ന് സംശയിച്ചു. കൃഷ്ണമൂർത്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ആരംഭിച്ചു. കിർത്തിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞ ഗംഗാധറിന് അത് സഹിക്കാനായില്ല. അടുത്തുള്ള റെയിൽവേ ട്രാക്കിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കി. കൃഷ്ണമൂർത്തിയെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തുവെന്ന് കെജിഎഫ് എസ്പി കെ ധർണ ദേവി വ്യക്തമാക്കി.