കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ കേരളത്തിലെ 12 മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് പത്തനംതിട്ട മണ്ഡലമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്‍റണിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയാകുന്നു എന്ന വിവരം പ്രഖ്യാപനത്തോടെ മാത്രമാണ് അറിഞ്ഞതെന്നും വിജയം ഉറപ്പെന്നും അനിൽ ആന്‍റണി റിപ്പോർട്ടറിനോട് പ്രതികരിച്ചു. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പിതാവിനോട് സംസാരിച്ചിട്ടില്ലെന്നും അനിൽ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് ബിജെപിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾ മോഹിച്ചല്ല. പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആകുന്നു എന്നത് ഇപ്പോൾ പ്രഖ്യാപനം വന്നപ്പോൾ മാത്രമാണ് അറിയുന്നത്. ജയത്തിനായി പരിശ്രമിക്കും. ജയം ഉറപ്പാണ്. മറ്റ് മുന്നണികളിലെ സ്ഥാനാർത്ഥികൾ എത്ര ശക്തരാണെങ്കിലും കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് അനുകൂല തരംഗമാണ്. അത് പത്തനംതിട്ടയിലും ഫലം കാണും. മോദിജിയുടെ ഗ്യാരണ്ടി ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. 400-ൽ അധികം സീറ്റുകൾ ബിജെപി ഈ തിരഞ്ഞെടുപ്പിൽ രാജ്യത്ത് നിന്ന് നേടും. കേരളത്തിലും ആ കുതിപ്പ് ഉണ്ടാകും. ബിജെപിക്ക് വമ്പിച്ച വിജയമുണ്ടാകും. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പിതാവ് എ കെ ആന്‍റണിയോട് സംസാരിച്ചിട്ടില്ല. എങ്ങനെയാകും പ്രതികരണം എന്ന് അറിയില്ല'. അനിൽ ആന്‍റണി പറഞ്ഞു.
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പുറത്ത് വിട്ടത്. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസർഗോഡ് - എം എൽ അശ്വിനി, കണ്ണൂർ - സി രഘുനാഥ്, വടകര - പ്രഫുൽ കൃഷ്ണ, കോഴിക്കോട് - എം ടി രമേശ്മലപ്പുറം - അബ്ദുൽ സലാം, പൊന്നാനി - നിവേദിത സുബ്രമണ്യം, പാലക്കാട് - സി കൃഷ്ണകുമാർ, തൃശൂർ - സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട - അനിൽ ആന്റണി, ആറ്റിങ്ങൽ - വി മുരളീധരൻ, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മത്സരിക്കുക.
16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജ്ജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും.
കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, , തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 50 വയസ്സിന് താഴെയുള്ള 47 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. 28 വനിതകള്‍, 27 പട്ടികജാതി, 18 പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 57 ഒബിസി സ്ഥാനാര്‍ത്ഥികളും ആദ്യപട്ടികയില്‍ ഉണ്ട്.