വാർത്താ ദൗത്യങ്ങൾക്ക് താഴിട്ട് ബിബിസി നാടുവിടുന്നു; ഓർമ്മയാകുന്ന 'നൂറ്റാണ്ടിൻ്റെ ബിബിസി ചരിത്രം'

2002ലെ ഗുജറാത്തില്‍ നടന്ന വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് പ്രതിപാദിക്കുന്ന 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയായിരുന്നു പ്രശ്നങ്ങളുടെയെല്ലാം തുടക്കം
വാർത്താ ദൗത്യങ്ങൾക്ക് താഴിട്ട് ബിബിസി നാടുവിടുന്നു; ഓർമ്മയാകുന്ന 'നൂറ്റാണ്ടിൻ്റെ  ബിബിസി ചരിത്രം'

ഒടുവില്‍ ബിബിസി ഇന്ത്യ വിടാന്‍ തീരുമാനിച്ചിരിക്കുന്നു. ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനം രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അളവുകോലായി രാജ്യാന്തര തലത്തിൽ ചർച്ചയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് തുടരുന്ന നടപടികളെ തുടര്‍ന്നാണ് തീരുമാനം. ബിബിസിയിലെ ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച 'കളക്ടീവ് ന്യൂസ് റൂം' എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിവഴിയാകും ഇനി മുതല്‍ ബിബിസി ഇന്ത്യയിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. ഒരു രാജ്യാന്തര മാധ്യമ സ്ഥാപനമെന്ന നിലയില്‍ ബിബിസിക്ക് ഉണ്ടായിരുന്ന സാധ്യതകളും വാര്‍ത്തകളെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും കാഴ്ചപ്പാടുമെല്ലാം അതേ നിലയില്‍ പിന്തുടരാന്‍ 'കളക്ടീവ് ന്യൂസ് റൂമി'ന് സാധിക്കുമോയെന്ന ആശങ്ക ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ബിബിസിയും ആദായ നികുതി വകുപ്പിൻ്റെ നടപടികളും

2023 ഫെബ്രുവരിയില്‍ ബിബിസിയുടെ ദില്ലി മുബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയും തുടര്‍ നടപടികളുമാണ് ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബിബിസിയെ നിര്‍ബന്ധിതരാക്കിയത്. ബിബിസിയുടെ ദില്ലി ഓഫീസില്‍ 60 മണിക്കൂറും മുംബൈ ഓഫീസില്‍ 55 മണിക്കൂറുമായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന. ഒരു ശതാബ്ദത്തോളമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബിബിസിയെ സംബന്ധിച്ച് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി അഭിമുഖീകരിക്കേണ്ടി വന്നത്.

ബിബിസിയുടെ പ്രവര്‍ത്തനത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉള്ളതായി റെയ്ഡിന് ശേഷം ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇന്‍കം ടാക്‌സ് റൂളിലെ 133 എ പ്രകാരമായിരുന്നു പരിശോധനയെന്നും ആദായ നികുതി വകുപ്പ് പ്രതികരിച്ചിരുന്നു. പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള ലാഭമല്ല ബിബിസിക്കുള്ളതെന്നും ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തികളും തമ്മില്‍ യോജിക്കുന്നില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വരുമാനം വകമാറ്റിയതായും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിലൂടെയും ജീവനക്കാരുടെ മൊഴിയില്‍ നിന്നും ബിബിസിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകളും രേഖകളും ശേഖരിച്ചതായി ആദായനികുതി വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഭയരഹിതവും പക്ഷപാതരഹിതവുമായി പ്രവര്‍ത്തനം തുടരുമെന്ന് റെയ്ഡിന് പിന്നാലെ ബിബിസിയും വ്യക്തമാക്കിയിരുന്നു.

നരേന്ദ്ര മോദിയുടെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ നാള്‍വഴികളും ആര്‍എസ്എസില്‍ നിന്നും മോദി ബിജെപിയിലേയ്ക്ക് നിയോഗിക്കപ്പെട്ടതും ഡോക്യുമെന്ററിയുടെ ആദ്യഭാഗം അടയാളപ്പെടുത്തിയിരുന്നു

എല്ലാത്തിൻ്റെയും തുടക്കം 'ഇന്ത്യ ദ മോദി ക്വസ്റ്റ്യനി'ൽ നിന്ന്

2002ലെ ഗുജറാത്തില്‍ നടന്ന വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് പ്രതിപാദിക്കുന്ന 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയായിരുന്നു പ്രശ്നങ്ങളുടെയെല്ലാം തുടക്കം. 2023 ജനുവരിയിലായിരുന്നു ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. രണ്ട് ഭാഗങ്ങളുണ്ടായിരുന്ന ഈ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്ത് ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. കലാപത്തിന് ഇരകളായവരുടെയും സാക്ഷികളുടെയുമെല്ലാം ദൃക്സാക്ഷി വിവരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോക്യുമെന്ററി തയ്യാറാക്കപ്പെട്ടിരുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോയ വിഷയങ്ങള്‍ ബിബിസി മുന്നോട്ടുവെച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ നാള്‍വഴികളെക്കുറിച്ച് പരാമര്‍ശിക്കുന്നതിന് മുമ്പായി ആമുഖമെന്ന പോലെ, വര്‍ത്തമാനകാല ഇന്ത്യയില്‍ വേരുകളാഴ്ത്താന്‍ രാഷ്ട്രീയ ഹിന്ദുത്വ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിന്റെ തുടക്കത്തില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളുമായുള്ള നരേന്ദ്രമോദിയുടെ പ്രശ്നമുഖരിതമായ ബന്ധങ്ങളെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി ആരംഭിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ നാള്‍വഴികളും ആര്‍എസ്എസില്‍ നിന്നും മോദി ബിജെപിയിലേയ്ക്ക് നിയോഗിക്കപ്പെട്ടതും ഡോക്യുമെന്ററിയുടെ ആദ്യഭാഗം അടയാളപ്പെടുത്തിയിരുന്നു.

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത, പിന്നീട് മോദിയുമായി അഭിമുഖം നടത്തിയ ബിബിസി ലേഖിക ജില്‍ മക്ഗിവറിംഗിന്റെ അനുഭവങ്ങളും ഡോക്യുമെന്ററി പങ്കുവെച്ചിരുന്നു. ഗുജറാത്ത് കലാപസമയത്ത് ബിബിസി ഷൂട്ട് ചെയ്ത വിഷ്വലുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു. കൊള്ളയും കൊള്ളിവെയ്പ്പും നടന്നപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വിഷ്വലുകളുടെ പിന്‍ബലത്തില്‍ മക്ഗിവറിംഗ് ഡോക്യുമെൻ്ററിയിൽ വിശദീകരിക്കുന്നത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് പൊലീസിലെ ഒരു ഉന്നതനോട് സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി ജില്‍ വെളിപ്പെടുത്തുന്നുണ്ട്. കലാപത്തിന് ഭരണകൂടം മൗനാനുവാദം നൽകിയിരുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു ജില്‍ മക്ഗിവറിംഗിൻ്റെ വെളിപ്പെടുത്തൽ. ഗോധ്രയില്‍ നടന്നതിന്റെ പ്രതികരണമാണ് നടക്കുന്നതെങ്കില്‍ നടക്കട്ടെ എന്ന നിര്‍ദ്ദേശം മുകളില്‍ നിന്ന് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ പറഞ്ഞതെന്നായിരുന്നു ജില്‍ മക്ഗിവറിംഗിൻ്റെ വെളിപ്പെടുത്തൽ.

രാജ്യത്തിന്റെ പരാമാധികാരത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്യുമെന്ററി യൂട്യൂബിലും ട്വിറ്ററിലും പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളാണ് 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇഴകീറി പരിശോധിക്കുന്നത്. മോദി ഭരണകാലത്ത് മുസ്ലിംങ്ങള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ചര്‍ച്ചയാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിന് പിന്നിലെ അജണ്ടകള്‍ വ്യക്തമാക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടും ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തില്‍ അനാവൃതമായിരുന്നു. മോദി സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഡോക്യുമെന്ററിയുടെ രണ്ടാംഭാഗത്തില്‍ ചര്‍ച്ചയായിരുന്നു. ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരാമാധികാരത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്യുമെന്ററി യൂട്യൂബിലും ട്വിറ്ററിലും പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി നിരോധനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കൊളോണിയല്‍ ഗൂഢാലോചനയാണ് ബിബിസി ഡോക്യുമെന്ററിക്ക് പിന്നിലെന്നായിരുന്നു ബിജെപി നിലപാട്. ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രധാനമന്ത്രി പ്രത്യക്ഷ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ബിജെപി നേതാക്കള്‍ ബിബിസിയുടെ ഡോക്യുമെന്ററി രാജ്യദ്രോഹമാണ് എന്ന വിവരണവുമായി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയും ബിബിസി ഡോക്യുമെന്ററിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പല വിധത്തിലും ദേശവിരുദ്ധ ശക്തികള്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പരിശ്രമിക്കുന്നുണ്ട്. കുട്ടികളെയും വൈജാത്യങ്ങള്‍ പറഞ്ഞ് പഠിപ്പിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

എന്തായാലും ബിബിസി ഡോക്യുമെന്ററി പുറത്ത് വന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തന്നെ ബിബിസിക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ് രംഗത്ത് വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ബിബിസിക്കെതിരായ നീക്കത്തില്‍ നിന്നും പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ബിബിസിയുടെ ഇന്ത്യയിലെ ചരിത്രം ഇങ്ങനെ അടയാളപ്പെടുത്താം

രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ബിബിസിക്കെതിരെയുള്ള നീക്കങ്ങള്‍ ആദ്യം ഉണ്ടാകുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. 1970-കളുടെ തുടക്കത്തിൽ, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ബിബിസി സംപ്രേക്ഷണം ചെയ്ത രണ്ടു ഡോക്യുമെൻ്ററികൾ വിവാദമായിരുന്നു.  കൊൽക്കത്ത , ഫാൻ്റം ഇന്ത്യ എന്നീ രണ്ട് ഡോക്യുമെൻ്ററികൾ സംപ്രേക്ഷണം ചെയ്തതിന് ബിബിസിയെ രാജ്യത്ത് നിന്ന് താൽക്കാലികമായി പുറത്താക്കിയിരുന്നു. പിന്നീട് 1975 ജൂൺ 25 പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്തായിരുന്നു ബിബിസിയുടെ മാധ്യമ സ്വാതന്ത്ര്യത്തിന് മുകളിൽ മറ്റൊരു ചങ്ങല വീണത്. അടിയന്തരാവസ്ഥയിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ ഇന്ദിരാഗാന്ധി തീരുമാനിച്ചപ്പോൾ ബിബിസി അടക്കം 40ഓളം മാധ്യമങ്ങൾ നിബന്ധനകളിൽ ഒപ്പിടാൻ വിസമ്മതിച്ചു. അന്ന് ബിബിസിയുടെ ഡൽഹി കറസ്പോൺഡൻ്റായിരുന്ന മാർക് ടൂളിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇന്ദിരാ ഗാന്ധിയെ കുഴക്കിയിരുന്നു. സെൻസർഷിപ്പിൽ ഒപ്പുവെയ്ക്കാൻ തയ്യാറാകാതിരുന്ന മാർക്കിനോട് 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ജനങ്ങൾ ബിബിസിയെ വിശ്വസനീയമായ ഒരു വാർത്താ ഉറവിടമായി കണ്ടിരുന്നുവെന്ന് മാർക് ടൂളി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 'ഞങ്ങൾ വളരെ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു, പക്ഷേ ഇന്ദിരാ ഗാന്ധി ഞങ്ങളെ വെറുത്തു, ഞങ്ങൾ അവരെ വെല്ലുവിളിച്ചതിനാൽ സർക്കാരും അത് ചെയ്തു എന്നായിരുന്നു 2015ൽ ടൂളി ഒബ്സർവറിനോട് പ്രതികരിച്ചത്. ബിബിസിയുടെ ഹിന്ദിയിലുള്ള വാർത്താ ഉറവിടം അടിയന്തരാവസ്ഥയിൽ ജനങ്ങൾക്കിടയിൽ വലിയ പ്രചാരത്തിലായിരുന്നു ആ സമയത്ത് അതിൻ്റെ പ്രേക്ഷകർ 50-60 മില്ല്യൺ ആയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ജനങ്ങള്‍ ബിബിസിയെ വിശ്വസിച്ചിരുന്നെന്നും സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ടുകള്‍ ബിബിസി പ്രസ്ദ്ധീകരിച്ചിരുന്നെന്നും കൂമി കപൂര്‍ പിന്നീട് അവരുടെ 'ദി എമര്‍ജന്‍സി: എ പേഴ്‌സണല്‍ ഹിസ്റ്ററി' എന്ന പുസ്തകത്തിലും പ്രതിപാദിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ബിബിസയെ സ്വാധീനിക്കാന്‍ ഇന്ദിരാ ഗാന്ധി എല്ലാവിധ നീക്കങ്ങളും നടത്തിയിരുന്നതായും പിന്നീട് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനായി അന്ന് ലണ്ടനില്‍ ഹൈക്കമ്മീഷനറായിരുന്നു ബികെ നെഹ്‌റുവിനെ ഇതിനായി ഇന്ദരാ ഗാന്ധി ഉപയോഗിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ബിബിസിയുടെ ഡയറക്ടര്‍ ജനറല്‍ ചാള്‍സ് കറനോട് എഡിറ്റോറിയല്‍ പോളിസി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. സ്വന്തം നിലയില്‍ ഇന്ത്യയില്‍ ഇന്ദിരാ ഗാന്ധിക്കെതിരായ പ്രതിപക്ഷ റോളിലേയ്ക്ക് ബിബിസി മാറിയെന്ന് ബി കെ നെഹ്‌റു പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പരാജയം ആദ്യം ലോകത്തെ അറിയിച്ചത് ബിബിസിയായിരുന്നു. സർക്കാർ മാധ്യമമായ ആകാശവാണി കോൺഗ്രസിൻ്റെ പരാജയം പ്രഖ്യാപിക്കാൻ വൈകിയപ്പോഴായിരുന്നു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് ബിബിസി ഇന്ത്യൻ ജനതയെ അറിയിച്ചത്

പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ പൊതുതിരഞ്ഞെടുപ്പിലും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വിശ്വസനീയ മാധ്യമം ബിബിസിയായിരുന്നു. തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പരാജയം ആദ്യം ലോകത്തെ അറിയിച്ചത് ബിബിസിയായിരുന്നു. സർക്കാർ മാധ്യമമായ ആകാശവാണി കോൺഗ്രസിൻ്റെ പരാജയം പ്രഖ്യാപിക്കാൻ വൈകിയപ്പോഴായിരുന്നു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് ബിബിസി ഇന്ത്യൻ ജനതയെ അറിയിച്ചത്. ഈ ഘട്ടത്തിലും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വിശ്വസനീയമായ സാധ്യതയായിരുന്നു ബിബിസി.

1980കളിൽ പഞ്ചാബിൽ ഖലിസ്ഥാൻ വാദം ശക്തമായിരുന്നപ്പോൾ ബിബിസിയുടെ വാർത്തകളായിരുന്നു വിശ്വസനീയമായി ഇന്ത്യക്കാർ ആശ്രയിച്ചിരുന്നത്. 1984 ജൂണിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്ന ഘട്ടത്തിൽ ബിബിസിക്കായി അത് റിപ്പോർട്ട് ചെയ്തിരുന്നത് മാർക് ടൂളിയും സതിഷ് ജേക്കബുമായിരുന്നു. ബ്ലൂസ്റ്റാർ ഓപ്പറേഷന് മുമ്പായി സുവർണക്ഷേത്രത്തിനുള്ളിൽ നിന്ന് അന്ന് ബിബിസി റിപ്പോർട്ട് ചെയ്ത വാർത്ത ഇന്ദിരാ ഗാന്ധിയെ പോലും അതിശയിപ്പിച്ചിരുന്നു. വാർത്ത കണ്ട് ഇന്ദിരാ ഗാന്ധി അമ്പരന്ന് പോയെന്ന് സതിഷ് ജേക്കബ് പിന്നീട് അനുസ്മരിച്ചിരുന്നു. ഇന്ത്യയിലെ ഒരു മാധ്യമങ്ങളും സുവർണക്ഷേത്രത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന ഘട്ടത്തിലായിരുന്നു ബിബിസി ഇടപെടൽ.

പിന്നീട് സ്വന്തം അംഗരക്ഷകരുടെ തോക്കിന് ഇരയായി കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മരണം ആദ്യമായി ലോകത്തെ അറിയിച്ചതും ബിബിസിയായിരുന്നു. വെടിയേറ്റ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മരണവിവരം പുറത്തുവിടാൻ സർക്കാർ ഒരുഘട്ടത്തിൽ തയ്യാറായിരുന്നില്ല. ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മാർക്ക് ടൂളിയാണ് ഇന്ദിരാ ഗാന്ധിയുടെ മരണവിവരം സർക്കാർ മാധ്യമങ്ങൾ പുറത്ത് വിടുന്നതിന് മുമ്പായി ലോകത്തെ അറിയിച്ചത്.

നരേന്ദ്ര മോദി സർക്കാർ ജമ്മു കാശ്മീരിൻ്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ ഘട്ടത്തിൽ കേന്ദ്ര സർക്കാർ കശ്മീരിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഘട്ടത്തിലും നിയന്ത്രണങ്ങളെ മറികടക്കാൻ ബിബിസി അവരുടെ പ്രധാനപ്പെട്ട ഹിന്ദി റേഡിയോ പരിപാടിയായ ദിൻഭറിൻ്റെ പ്രക്ഷേപണം നീട്ടിക്കൊണ്ടുപോയിരുന്നു. വാർത്തകൾ അറിയാൻ കഴിയാതിരുന്ന കശ്മീരിലെ ജനതയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മറികടന്ന് കശ്മീർ ജനതയ്ക്ക് 'വിവരങ്ങൾ അറിയാൻ' ബിബിസി ആശ്രയമായിരുന്നു.

2013ൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിബിസിയുടെ വിശ്വാസ്യതയെ പ്രകീർത്തിച്ചിരുന്നു. ഇന്ത്യയിലെ ഏത് മാധ്യമങ്ങളെക്കാളും സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെക്കാളും വിശ്വസനീയമാണ് ബിബിസി എന്നായിരുന്നു അന്ന് മോദിയുടെ പ്രശംസ

ഈ നിലയിൽ ബിബിസി ഇന്ത്യയിൽ ഒരു നൂറ്റാണ്ട് നീണ്ട അവരുടെ വാർത്താ ദൗത്യത്തിൽ ഉറച്ച് നിന്നത് വാർത്തയോടുള്ള അവരുടെ അടങ്ങാത്ത പ്രതിബദ്ധത ചേർത്തു പിടിച്ചു കൊണ്ടായിരുന്നു. നിർണ്ണായകമായ ദശാസന്ധികളിലെല്ലാം വിശ്വനീയമായി ഇന്ത്യക്കാർ ആശ്രയിച്ച ബിബിസിയുടെ വാർത്താദൗത്യങ്ങൾ ആ നിലയിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട് കിടക്കും. 2013ൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിബിസിയുടെ വിശ്വാസ്യതയെ പ്രകീർത്തിച്ചിരുന്നു. ഇന്ത്യയിലെ ഏത് മാധ്യമങ്ങളെക്കാളും സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെക്കാളും വിശ്വസനീയമാണ് ബിബിസി എന്നായിരുന്നു അന്ന് മോദിയുടെ പ്രശംസ. മോദി ഭരണകാലത്ത് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കൂച്ചുവിലങ്ങിടപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് ഇന്ത്യയിലെ ന്യൂസ് റൂം പൂട്ടാൻ ബിബിസി തയ്യാറായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടിയന്തിരാവസ്ഥയുടെ കാലത്ത് പോലും എഡിറ്റോറിയൽ നയങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിന് വഴിപ്പെടാതിരുന്ന ബിബിസി ഇപ്പോൾ ഇന്ത്യയിലെ ലൈസൻസ് കൈമാറാൻ തീരുമാനിക്കുമ്പോൾ രാജ്യാന്തര തലത്തിൽ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം വിചാരണ ചെയ്യപ്പെടുമെന്ന് തീർച്ചയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com