ചരൺ സിoഗിൻ്റെ ഓർമ്മയിൽ കർഷക ദിനം; കോർപ്പറേറ്റ് കാലത്ത് കാർഷിക സഹകരണ പ്രസ്ഥാനങ്ങളിലൂടെ അതിജീവനം

ചരൺ സിംഗ് അടക്കമുള്ളവർ മുന്നോട്ട് വച്ച ആശയങ്ങളെ സ്വാംശീകരിച്ച് കാര്‍ഷിക ഉത്പാദന വിപണന സഹകരണ സംഘങ്ങളെന്ന ബദൽ സൃഷ്ടിക്കുക എന്നതാണ് പ്രതിസന്ധിയുടെ മുൾമുനമ്പിൽ നിൽക്കുന്ന ഇന്ത്യയിലെ കർഷകർക്ക് മുന്നിലുള്ള ശുഭപ്രതീക്ഷ.
ചരൺ സിoഗിൻ്റെ ഓർമ്മയിൽ കർഷക ദിനം; കോർപ്പറേറ്റ് കാലത്ത് കാർഷിക സഹകരണ പ്രസ്ഥാനങ്ങളിലൂടെ അതിജീവനം

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിൻ്റെ ജന്മദിനമാണ് ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്. ഇടത്തരം മധ്യവര്‍ഗ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, കര്‍ഷകര്‍ക്ക് വേണ്ടി രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയ നേതാവെന്ന നിലയിലുള്ള ചരണ്‍സിംഗിൻ്റെ സംഭാവനകളോടുള്ള ആദരവ് കൂടിയായി ഈ ദിനം മാറുന്നുണ്ട്. ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള ലാന്‍ഡ് ഹോള്‍ഡിംങ് ആക്റ്റ്- 1960 രൂപപ്പെടുത്താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അസാധാരണ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ചരണ്‍ സിംഗ്. കര്‍ഷകരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി അഭിസംബോധന ചെയ്ത ഭരണാധികാരികളുടെ പട്ടിക പരിശോധിക്കുമ്പോഴാണ് ചരണ്‍ സിംഗിൻ്റെ പ്രധാന്യം രാജ്യം തിരിച്ചറിയുന്നത്. രാഷ്ട്രീയമായി മാത്രമായിരുന്നില്ല വൈജ്ഞാനികമായും കര്‍ഷക വിഷയങ്ങളെ ചൗധരി ചരൺ സിംഗ് അഭിസംബോധന ചെയ്തിരുന്നു. 'ജമീന്ദാരി ഉന്മൂലനം', 'ജോയിന്റ് ഫാമിംഗ് എക്‌സ്-റേഡ്', 'ഇന്ത്യയുടെ ദാരിദ്ര്യവും അതിന്റെ പരിഹാരവും', 'കര്‍ഷക ഉടമസ്ഥാവകാശം അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഭൂമി', 'വിഭജനം തടയല്‍' തുടങ്ങി നിരവധി പുസ്തകങ്ങളും ലഘുലേഖകളും ചൗധരി ചരൺ സിംഗ് രചിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കാനുള്ള ഭരണകൂട തീരുമാനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ സമരരംഗത്ത് ഇറങ്ങിയപ്പോള്‍ മുഴങ്ങിക്കേട്ട പ്രധാന മുദ്രാവാക്യം 'കോര്‍പ്പറേറ്റുകള്‍ വേണ്ട കോ-ഓപ്പറേറ്റീവുകള്‍ മതി'യെന്നായിരുന്നു. ജോയിന്റ് ഫാമിംഗ് എക്‌സ്-റേഡ് എന്ന പുസ്തകത്തില്‍ ദശകങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യൻ കാർഷിക മേഖലയുടെ പ്രതിസന്ധികൾക്ക് പരിഹാരമെന്ന നിലയിൽ ചൗധരി ചരൺ സിംഗ് കോ-ഓപ്പറേറ്റീവുകളെകുറിച്ച് പറഞ്ഞിട്ടുണ്ട്.

നവലിബറല്‍ കാലത്തിന്റെ പുതിയ സാധ്യതകൾക്ക് മുമ്പിൽ പകച്ച് നിൽക്കുന്ന ഇന്ത്യന്‍ കര്‍ഷകര്‍ പ്രതിസന്ധികളുടെ നടുക്കയത്തിലാണ്. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കാനുള്ള ഭരണകൂട തീരുമാനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ സമരരംഗത്ത് ഇറങ്ങിയപ്പോള്‍ മുഴങ്ങിക്കേട്ട പ്രധാന മുദ്രാവാക്യം 'കോര്‍പ്പറേറ്റുകള്‍ വേണ്ട കോ-ഓപ്പറേറ്റീവുകള്‍ മതി'യെന്നായിരുന്നു. ജോയിന്റ് ഫാമിംഗ് എക്‌സ്-റേഡ് എന്ന പുസ്തകത്തില്‍ ദശകങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യൻ കാർഷിക മേഖലയുടെ പ്രതിസന്ധികൾക്ക് പരിഹാരമെന്ന നിലയിൽ ചരൺ സിംഗ് കോ-ഓപ്പറേറ്റീവുകളെകുറിച്ച് പറഞ്ഞിട്ടുണ്ട്. ആ അധ്യായത്തില്‍ തന്നെ ഭൂപരിഷ്‌കരണത്തെക്കുറിച്ച് പരാമർശമുണ്ട്. ഒരു ഗ്രാമത്തിലെ കാര്‍ഷിക ഭൂമികള്‍ മുഴുവനും സഹകരണ കാര്‍ഷിക സൊസൈറ്റികളുടെ ഭാഗമാകുന്നത് വരെ സഹകരണ മേഖലയെ വികസിപ്പിക്കുക എന്ന ആശയവും ഈ അധ്യായത്തില്‍ ചൗധരി ചരൺ സിംഗ് സൂചിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ ഗ്രൂപ്പ് ഫാമിങ്ങ് അടക്കം ഉദാഹരിച്ചാണ് ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളോട് ബന്ധിപ്പിച്ച് സഹകരണ കൃഷി എന്ന ആശയത്തെ ചരൺ സിംഗ് ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിച്ച് പോയിട്ടുള്ളത്.

ഇന്ത്യൻ കാർഷിക മേഖലയുടെ പ്രതിസന്ധികൾക്ക് പരിഹാരമായി ദശകങ്ങൾക്ക് മുമ്പ് മുന്നോട്ടു വയ്ക്കപ്പെട്ട ആശയം നവലിബറൽ കാലത്ത് അതിജീവനത്തിന്റെ മുദ്രാവാക്യമായി ഇന്ത്യൻ കർഷകർ ആവർത്തിച്ചു എന്നത് വളരെ പ്രധാനമാണ്. രാജ്യത്തെ കാർഷിക മേഖലയെയും കാർഷിക വിപണിയെയും പൂർണ്ണമായും കുത്തകവത്കരിക്കാനുള്ള സാധ്യതകൾ ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടം നടപ്പിലാക്കാൻ ശ്രമിക്കുന്നൊരു കാലത്താണ് കർഷകദിനം ഒരു ഓർമ്മപ്പെടുത്തലായി കടന്ന് വരുന്നത്.

സഹകരണ കൃഷിയിലൂടെയല്ലാതെ നമുക്ക് ചെറുകിട-ഇടത്തരം കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് ഉണ്ടായി വരേണ്ടതുണ്ട്. വലിയ നിലയിലുള്ള കടന്നുകയറ്റമാണ് കോര്‍പ്പറേറ്റ് കുത്തകകളുടെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് റബ്ബറിന്റെയും കാപ്പിയുടെയും നാളികേരത്തിന്റെയും അടക്കമുള വിലത്തകര്‍ച്ച. ഈ വിലത്തകര്‍ച്ചയില്‍ നിന്ന് സാധാരണക്കാരായ കര്‍ഷകര്‍ക്ക് സംരക്ഷണം വേണമെങ്കില്‍ നേരത്തെ കൃഷിഭൂമി കര്‍ഷകന്റേതായത് പോലെ കാര്‍ഷിക വ്യവസായങ്ങളും കര്‍ഷകന്റെയും തൊഴിലാളികളുടെയും കൂട്ടായ നേതൃത്വത്തില്‍ ആംരംഭിക്കേണ്ടതുണ്ട്.

ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ സ്വന്തമായി ബ്രാന്‍ഡുകള്‍ സൃഷ്ടിച്ച് കാര്‍ഷിക സഹകരണ സംഘത്തിലൂടെ കാര്‍ഷിക ഉത്പന്നങ്ങളുടെ ലാഭവും അവയുടെ വ്യാവസായിക മിച്ചമൂല്യവും കൂടി സ്വന്തമാക്കി നമ്മുടെ കര്‍ഷകര്‍ക്കും കൃഷിയെ ലാഭകരമായ ഒരു മേഖലയാക്കി മാറ്റാന്‍ സാധിക്കും. കാര്‍ഷിക ഉത്പാദന വിപണന സഹകരണ സംഘങ്ങളിലൂടെയല്ലാതെ കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാവസായിക മിച്ചമൂല്യം കൂടി ലഭിക്കുന്ന മറ്റൊരു സംവിധാനം ഉയർന്ന് വരില്ല.

കാര്‍ഷിക സഹകരണ സംഘങ്ങള്‍ ലാഭമാകുമോ എന്ന സംശയത്തിന് അഞ്ച് മൂന്നാംലോക രാജ്യങ്ങളിലെ കര്‍ഷകര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ആഗോള സഹകരണ സംഘം മറുപടിയാകുന്നുണ്ട്. നിലവിലെ കാര്‍ഷിക പ്രതിസന്ധികള്‍ക്ക് മറുപടിയും അതിനെ മറികടക്കാനുള്ള പ്രചോദനവുമാകുന്നുണ്ട് പച്ചമാമയെന്ന ആഗോള സഹകരണ പ്രസ്ഥാനം.

നമുക്ക് എന്തുകൊണ്ട് നമ്മുടെ സ്വന്തം കാപ്പി വറുത്തുകൂടാ? എന്ന പെറുവിലെ കാപ്പി കര്‍ഷകരുടെ ചോദ്യത്തില്‍ നിന്നാണ് പച്ചമാമ എന്ന ആഗോള സഹകരണ സംഘം പിറവിയെടുക്കുന്നത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും പതിനായിരക്കണക്കിന് കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയയിലെ ഡേവിസ് ആസ്ഥാനമായുള്ള പച്ചമാമ കോഫി കോഓപ്പറേറ്റീവ്.

നമുക്ക് എന്തുകൊണ്ട് നമ്മുടെ സ്വന്തം കാപ്പി വറുത്തുകൂടാ? എന്ന പെറുവിലെ കാപ്പി കര്‍ഷകരുടെ ചോദ്യത്തില്‍ നിന്നാണ് പച്ചമാമ എന്ന ആഗോള സഹകരണ സംഘം പിറവിയെടുക്കുന്നത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും പതിനായിരക്കണക്കിന് കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയയിലെ ഡേവിസ് ആസ്ഥാനമായുള്ള പച്ചമാമ കോഫി കോഓപ്പറേറ്റീവ്. സ്‌പെഷ്യാലിറ്റി കോഫിയുടെ റോസ്റ്ററും റീട്ടെയിലറുമാണ് പച്ചമാമ.

എത്യോപ്യയിലെ ഒറോമിയ, ഗ്വാട്ടിമാലയിലെ മനോസ് കാംപെസിനാസ്, മെക്സിക്കോയിലെ ലാ യൂണിയന്‍, നിക്കരാഗ്വയിലെ പ്രൊഡ്കൂപ്പ്, പെറുവിലെ കോക്‌ല എന്നീ അഞ്ചംഗ സഹകരണ ഗ്രൂപ്പുകളാണ് പച്ചമാമയെ നിയന്ത്രിക്കുന്നത്. 8,500ലധികം കുടുംബങ്ങളെയാണ് പെറുവിലെ കോക്‌ല പ്രതിനിധീകരിക്കുന്നത്. 2,300ലധികം കുടുംബങ്ങളെ നിക്കരാഗ്വയുടെ പ്രൊഡ്കൂപ്പ് പ്രതിനിധീകരിക്കുമ്പോള്‍ ഗ്വാട്ടിമാലയിലെ മനോസ് കാംപെസിനാസ് 1,100 കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നു. 2,000 കുടുംബങ്ങളെ മെക്‌സിക്കോയിലെ ലാ യൂണിയന്‍ പ്രതിനിധീകരിക്കുന്നു. 4,00,000 കുടുംബങ്ങളെയാണ് എത്യോപ്യയില ഒറോമിയ കോഫി ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ പ്രതിനിധീകരിക്കുന്നത്. പച്ചമാമയുടെ ഡയറക്ടര്‍ ബോര്‍ഡ് പൂര്‍ണ്ണമായും അതിന്റെ ഈ അഞ്ച് അംഗഗ്രൂപ്പുകളാല്‍ നിയന്ത്രിക്കപ്പെടുന്നു. ഓരോ അംഗ ഗ്രൂപ്പിനും പച്ചമാമയുടെ 20% ഉടമസ്ഥതയുണ്ട്. അഞ്ച് അംഗ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏഴ് ഒറ്റ ഒര്‍ജിന്‍ കോഫിയാണ് പച്ചമാമയുടെ ബ്രാന്‍ഡ് മൂല്യം.

ചരൺ സിംഗ് അടക്കമുള്ളവർ മുന്നോട്ട് വച്ച ആശയങ്ങളെ സ്വാംശീകരിച്ച് കാര്‍ഷിക ഉത്പാദന വിപണന സഹകരണ സംഘങ്ങളെന്ന ബദൽ സൃഷ്ടിക്കുക എന്നതാണ് പ്രതിസന്ധിയുടെ മുൾമുനമ്പിൽ നിൽക്കുന്ന ഇന്ത്യയിലെ കർഷകർക്ക് മുന്നിലുള്ള ശുഭപ്രതീക്ഷ. ഭരണകൂടം അതിന് മുൻകൈ എടുക്കുന്നില്ലെങ്കിൽ പ്രതിസന്ധികളെ മറികടന്ന് പോകാനുള്ള നിലപാട് കർഷകർ സ്വീകരിക്കേണ്ടതുണ്ട്. ഈ കർഷക ദിനത്തിൽ ഭാവിയെക്കരുതി ഉറച്ച നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ഓരോ കർഷകനും ജാഗ്രതപ്പെടേണ്ടതുണ്ട്.

ഒരു ലക്ഷ്യമുണ്ടെങ്കില്‍ അവിടെ ഒരു വഴി നിര്‍ബന്ധമായും നമ്മളെ കാത്തിരിക്കുന്നുണ്ടാവും...

Related Stories

No stories found.
logo
Reporter Live
www.reporterlive.com