മഴക്കാലം എത്തിയത് കനത്ത ചൂടില്‍ നിന്ന് കേരളത്തിന് ആശ്വാസം നല്‍കുന്നുണ്ട്. മലയാളികള്‍ ധാരാളമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത ചൂടിനൊപ്പം ശക്തമായ പൊടിക്കാറ്റിനെയും നേരിടേണ്ട സാഹചര്യമാണുള്ളത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പൊടിക്കാറ്റു കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. കുറഞ്ഞ മഴ, വരണ്ട മരുഭൂമി, ശക്തമായ കാറ്റ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മണല്‍ക്കാറ്റ് സൃഷ്ടിക്കുന്നത്. താപനില ഉയരുന്നത് അനുസരിച്ച് മണല്‍ക്കാറ്റ് രൂക്ഷമാകുന്ന സാഹചര്യത്തെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്നത്.
പൊടിക്കാറ്റ് പാരിസ്ഥിതികമായും ആരോഗ്യപരമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പൊടിക്കാറ്റ് അന്തരീക്ഷ വായുവിനെ മലിനമാക്കുന്നതാണ് ആരോഗ്യപരമായി നേരിടേണ്ടി വരുന്ന വെല്ലുവിളി. മലിനീകരണം വായുവിന്റെ ഗുണനിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ കഴിയാതെ വീടുകളില്‍ കഴിയേണ്ട അവസ്ഥയിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍.
നിര്‍മ്മാണ മേഖലയിലും, ഊര്‍ജ മേഖലയിലും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന ധാരാളം പ്രവാസികളുണ്ട്. നിലവിലെ കാലാവസ്ഥ പ്രശ്നങ്ങൾ പ്രവാസികളായ തൊഴിലാളികളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. നിര്‍മ്മാണ മേഖലയിലെ കാലതാമസത്തിനും അതുവഴി നിര്‍മ്മാണ ചെലവിന്റെ വര്‍ദ്ധനവിനും കാലാവസ്ഥയിലുണ്ടായ മാറ്റം കാരണമാകുന്നുണ്ട്. യന്ത്രസാമഗ്രികള്‍ക്കുണ്ടാക്കുന്ന എണ്ണ, വാതക മേഖലകളെയും പൊടിക്കാറ്റില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊടിക്കാറ്റ് ശക്തമായത് വിനോദ സഞ്ചാര മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇത് രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പൊടിക്കാറ്റിനെ തടയാന്‍ വേണ്ട മാര്‍ഗങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവര്‍ക്കും ബിസ്സിനസ്സ് ചെയ്യുന്നവര്‍ക്കും കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി നേരത്തെ തന്നെ അറിയുവാനുള്ള സംവിധാനം, ഒപ്പം എയര്‍പ്പോര്‍ട്ടുകള്‍, റോഡുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ എന്നിവയെ സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, കൂടാതെ മരങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് പൊടിക്കാറ്റ് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നത്.
സാങ്കേതികപരമായി ഗള്‍ഫ് രാജ്യങ്ങള്‍ മണല്‍ക്കാറ്റിനെ നേരിടുന്നുണ്ട്. എയര്‍ ഫില്‍റ്ററേഷനും, മാസ്‌കും ആളുകളെ പൊടിക്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്നുണ്ട്. റിമോട്ട് സെന്‍സറിങ്ങും സാറ്റലൈറ്റ് ഇമേജറിയും കൊടുങ്കാറ്റിന്റെ ദിശ അറിയാനും അതിന്റെ പ്രാരംഭഘട്ടം മനസ്സിലാക്കാനും സഹായിക്കുന്നുണ്ട്. അത് കൊണ്ട് കൃത്യമായ മുന്നറിയിപ്പുകള്‍ക്ക് ഇത് സഹായകരമാണ്.
സജീവമായ നടപടികള്‍, സാങ്കേതികമായ മുന്നേറ്റങ്ങള്‍ എന്നിവയിലൂടെ പൊടിക്കാറ്റില്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ കുറയ്ക്കാന്‍ സാധിക്കുന്നു. ഇതിലൂടെ വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യത്തിലെ ജനങ്ങളെ സംരക്ഷിക്കാനും വികസന മേഖലകളില്‍ മാറ്റങ്ങള്‍ വരുത്താനും കഴിയുമെന്നാണ് ഗൾഫ് രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.