ലോകത്തിലെ ആദ്യത്തെ അണുബോംബിന്റെ സൃഷ്ടാവ് റോബർട്ട് ഓപ്പൺഹൈമറിന്റെ ബയോപിക് കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആദ്യ ദിനം 13 കോടിയാണ് നേടിയത്. ഇപ്പോൾ സിനിമയിലെ ഒരു രംഗമാണ് ഇന്ത്യയിൽ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ചിത്രത്തിലെ ഒരു രംഗത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഉറക്കെ ഭഗവദ്ഗീത വായിക്കുന്ന രംഗമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. 'സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) എങ്ങനെ ഈ രംഗം നിലനിർത്തിക്കൊണ്ട് സിനിമയ്ക്ക് അംഗീകാരം നൽകി എന്നതിൽ ആശങ്കയുണ്ട്,' എന്നാണ് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ഓഫീസർ ഉദയ് മഹൂർക്കർ പറയുന്നത്.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അടിയന്തിരമായി ആ കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവരെ ശിക്ഷിക്കുകയും വേണമെന്നുമാണ് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ ആവശ്യം. ആദ്യമായി ആർ-റേറ്റിംഗ് നേടുന്ന ക്രിസ്റ്റഫർ നോളൻ ചിത്രമാണ് ഓപ്പൺഹൈമർ. ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനായി സ്റ്റുഡിയോ ചില സെക്‌സ് സീനുകൾ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യയിലെ സെൻസർ ബോർഡ് സിനിമയ്ക്ക് യു/എ അംഗീകാരം നൽകിയത്.