ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ പ്രസിഡൻ്റ് പ്രണബ് മുഖർജിയുടെ മകളും മുൻ കോൺഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠ മുഖർജി. കെജ്‌രിവാള്‍ സ്വന്തമായി ചെയ്ത കർമ്മത്തിന് കിട്ടിയ ഫലമാണെന്നാണ് ശര്‍മ്മിഷ്ഠ മുഖർജി പ്രതികരിച്ചത് . മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ കെജ്‌രിവാളും അണ്ണാ ഹസാരെ വിഭാഗം നേതാക്കളും അന്ന് പല ആരോപണങ്ങളും ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് വസ്തുതാ പരമായി തെളിവുകൾ നിരത്താൻ അവർക്ക് ആയിട്ടില്ല. ഈ അറസ്റ്റ് അവർക്ക് കിട്ടിയ തക്കതായ മറുപടിയാണെന്നും ശര്‍മ്മിഷ്ഠ മുഖർജി ആരോപിച്ചു.
കുറച്ച് നാളുകളായി കോൺഗ്രസിനെതിരെ സത്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട് തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് തന്നെ തളർത്തില്ല എന്നും ശര്‍മ്മിഷ്ഠ മുഖർജി തുറന്നടിച്ചു. കോൺഗ്രസിനെ നയിക്കാൻ ശക്തനായ ഒരു നേതാവില്ല എന്നതാണ് ഇതിനെല്ലാം കാരണം. കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി യോഗ്യനല്ല. അദ്ദേഹത്തിന് അതിനുള്ള പക്വത ഉള്ളതായിട്ട് തനിക്ക് തോന്നുന്നില്ല. രാജ്യത്തെ കോൺഗ്രസിനെ നയിക്കാൻ നല്ലൊരു നേതാവ് വന്നാൽ ഈ പ്രശ്നം എല്ലാം തീരുമെന്നും ശര്‍മ്മിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ ഏറ്റവും പ്രധാന്യം ഉള്ള ഒരു പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. എന്നാൽ ഗാന്ധി കുടുംബത്തിൻ്റെയും നെഹ്റു കുടുംബത്തിൻ്റെയും കൈകളിൽ ഉള്ള അധികാരം എന്ന് എടുത്ത് മാറ്റുന്നോ അന്ന് കോൺഗ്രസ് രക്ഷപ്പെടുമെന്നും ശര്‍മ്മിഷ്ഠ പറഞ്ഞു. രാഹുൽ ഗാന്ധി നേതാവായി നിന്നപ്പോഴേക്കെ പാർട്ടി പരാജയപ്പെട്ടിട്ടേ ഉള്ളു. അതിനുള്ള കൃത്യമായ ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ലോക്സഭാ ഇലക്ഷനുകൾ.
എന്നാൽ ഇ ഡിയെ ഒരു വജ്രായുധം ആയിട്ടാണ് ബിജെപി കണക്കാക്കുന്നത്. അത്തരത്തിലാണ് അവർ കഴിഞ്ഞ ഇലക്ഷനിൽ വിജയിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേന്ദ്ര നേതൃത്വം ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇത്തരത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രം മെനയുന്നത്. ഇഡിയെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതിന് പകരം പോർകളത്തിൽ വന്ന് നേരിട്ട് പോരാടാനുള്ള ആത്മവിശ്വാസം ബിജെപിക്ക് വേണമെന്നും ശര്‍മ്മിഷ്ഠ മുഖർജി തുറന്നടിച്ചു.