National

'പരസ്പര സഹകരണത്തിനായുള്ള ശ്രമങ്ങൾ തുടരും'; മാലദ്വീപ് തർക്കത്തിൽ ഇന്ത്യ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യ - മാലദ്വീപ് തർക്കത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇരുപക്ഷവും ചർച്ച നടത്തി. പരസ്പര സഹകരണത്തിനായുള്ള ചർച്ചകൾ വീണ്ടും നടത്തും. ഇന്ത്യൻ വ്യോമയാന പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം സൈന്യത്തെ പിൻവലിക്കാൻ ഇരുവരും സമ്മതിച്ചതായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഞായറാഴ്ച മാലിയിൽ ചേർന്ന ഇന്ത്യ - മാലദ്വീപ് ഉന്നതതല യോഗത്തിലാണ് സൈന്യത്തെ പിൻവലിക്കാൻ മാലദ്വീപ് ആവശ്യപ്പെട്ടത്. മാർച്ച് 15 ന് മുമ്പ് സൈന്യത്തെ പിൻവലിക്കണമെന്നാണ് ആവശ്യം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷമുള്ള മുയിസുവിന്റെ ആദ്യ ചൈന സന്ദർശനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും മുയിസുവുമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്ര വിഷയങ്ങൾ ചർച്ചയായിരുന്നു.

റിപ്പോർട്ട് പ്രകാരം നിലവിൽ 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിലുണ്ട്. ഇവരോട് രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാടും വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നതായിരുന്നു മുയിസു തിര‍ഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാ​ഗ്ദാനം.

മാലദ്വീപ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ പ്രചാരണായുധമാക്കിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ ഇലക്ഷന്‍ ഒബ്സര്‍വേഷന്‍ മിഷന്‍ പുറത്തുവിട്ട റിപ്പോ‍ർ‌ട്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്വാധീനങ്ങളെക്കുറിച്ചുള്ള ഭയവും രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു 11 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT