National

കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖർജി ചോദ്യം ചെയ്തിരുന്നു; ശർമ്മിഷ്ഠ മുഖർജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖർജി ചോദ്യം ചെയ്യുകയും ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനാകുന്ന അദ്ദേഹത്തിന്റെ പതിവ് പ്രവൃത്തികളിൽ നിരാശപ്പെടുകയും ചെയ്തിരുന്നതായി ശർമ്മിഷ്ഠ മുഖർജി. ശർമ്മിഷ്ഠയുടെ "പ്രണബ് മൈ ഫാദർ" എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. മുതിർന്ന കോൺഗ്രസ് നേതാവ് പ്രണബ് മുഖർജിയുടെ മകളാണ് ശർമ്മിഷ്ഠ മുഖർജി. രാഹുൽ ഗാന്ധിയെക്കുറിച്ചും ഗാന്ധി കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും പ്രണബ് മുഖർജിക്കുള്ള വിമർശനാത്മക അഭിപ്രായങ്ങളും പുസ്തകം പങ്കുവെക്കുന്നു.

"ഒരു ദിവസം രാവിലെ, മുഗൾ ഗാർഡൻസിൽ (ഇപ്പോൾ അമൃത് ഉദ്യാൻ) പ്രണബിൻ്റെ പതിവ് പ്രഭാത നടത്തത്തിനിടയിൽ, രാഹുൽ അദ്ദേഹത്തെ കാണാൻ വന്നു. പ്രഭാത നടത്തത്തിനും പൂജയ്ക്കും ഇടയിൽ തടസ്സങ്ങളൊന്നും പ്രണബിന് ഇഷ്ടമായിരുന്നില്ല. എന്നാലും, രാഹുലിനെ കാണാൻ അദ്ദേഹം തീരുമാനിച്ചു. യഥാർത്ഥത്തിൽ പ്രണബിനെ കാണാൻ രാഹുൽ തീരുമാനിച്ചിരുന്നത് വൈകുന്നേരമാണ്, പക്ഷേ രാഹുലിൻ്റെ ഓഫീസ് രാവിലെയാണ് മീറ്റിംഗ് എന്നാണ് രാഹുലിനെ തെറ്റായി അറിയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് ഒരു എഡിസിയിൽ നിന്നാണ് ഞാൻ അറിഞ്ഞത്, ഞാൻ എന്റെ പിതാവിനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പരിഹാസത്തോടെ പ്രതികരിച്ചു. 'രാഹുലിന്റെ ഓഫീസിന് 'എ.എം', 'പി.എം' എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, ഒരു ദിവസം പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അവർ എങ്ങനെ പ്രതീക്ഷിക്കുന്നു?'; എന്ന് പുസ്തകത്തിൽ ശർമ്മിഷ്ഠ കുറിച്ചിട്ടുണ്ട്.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും ഉൾക്കൊള്ളുന്ന പ്രണബ് മുഖർജിയുടെ ഡയറിയുടെ പേജുകളും പുസ്തകത്തിലുണ്ട്. 2020-ൽ അന്തരിച്ച മുൻ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖർജി ഗാന്ധി കുടുംബത്തിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന പൊതുപ്രവർത്തന ജീവിതത്തിൽ മന്ത്രിയെന്ന നിലയിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ നിന്നുള്ള എംപിയായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്ന കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ ധനകാര്യ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു പ്രണബ് മുഖർജി.

പ്രണബ് മുഖർജിയെ അമ്പരപ്പിക്കുകയും രാഹുൽ ഗാന്ധിയെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്ത ഒരു സംഭവം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് കഷ്ടിച്ച് ആറുമാസത്തിന് ശേഷം 2014 ഡിസംബർ 28-ന് പാർട്ടിയുടെ 130-ാം സ്ഥാപക ദിനത്തിൽ എഐസിസിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ രാഹുൽ ഗാന്ധി സന്നിഹിതനായിരുന്നില്ല. അതിനെക്കുറിച്ച് പ്രണബ് മുഖർജി തൻ്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചതായാണ് ശർമ്മിഷ്ഠ എഴുതുന്നത്; 'എഐസിസി ചടങ്ങിൽ രാഹുൽ ഉണ്ടായിരുന്നില്ല, കാരണം എനിക്കറിയില്ല, പക്ഷേ അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, എല്ലാം വളരെ എളുപ്പത്തിൽ ലഭിച്ചതിനാൽ, അദ്ദേഹം അത് വിലമതിക്കുന്നില്ല. സോണിയാജി തന്റെ മകനെ പിൻഗാമിയാക്കാനാണ് ശ്രമിക്കുന്നത്, എന്നാൽ അനുയായികളിൽ സ്വാധീനം ചെലുത്താനുള്ള വ്യക്തിപ്രഭാവത്തിൻ്റെയും രാഷ്ട്രീയ ധാരണയുടെയും അഭാവം ഒരു പ്രശ്നം സൃഷ്ടിക്കുന്നു. അയാൾക്ക് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ? ആളുകളെ പ്രചോദിപ്പിക്കാൻ കഴിയുമോ? എനിക്കറിയില്ല.'

രാഹുലിന്റെ ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്ന പ്രവൃത്തികളിൽ കോൺഗ്രസ് പ്രവർത്തകൻ നിരാശരായിരുന്നുവെന്ന് ശർമ്മിഷ്ഠ മുഖർജി എഴുതുന്നുണ്ട്. "പാർട്ടിയെ സംബന്ധിച്ച് നിർണായക ഘട്ടങ്ങളിൽ രാഹുൽ എടുക്കുന്ന പതിവ് ഇടവേളകൾ അദ്ദേഹത്തെ വ്യക്തമായ കാഴ്ചപ്പാടുകളോടെയുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തുന്നുവെന്ന് അദ്ദേഹത്തിന് (പ്രണബ് മുഖർജിക്ക്) തോന്നി.

" രാഹുലിനെ വിമർശിക്കുകയും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ പ്രണബിന് വിശ്വാസം നഷ്ടപ്പെട്ടതായി തോന്നുകയും ചെയ്തിരുന്നു. പക്ഷെ പ്രണബ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ, രാഹുലിന്റെ അർപ്പണബോധവും നിശ്ചയദാർഢ്യവും ഭാരത് ജോഡോ യാത്രയ്‌ക്കിടയിലുള്ള പ്രവർത്തനവും അദ്ദേഹം തീർച്ചയായും അഭിനന്ദിക്കുമായിരുന്നു എന്നത് നിഷേധിക്കാനാവില്ല. മതാന്ധതയ്‌ക്കെതിരായ രാഷ്ട്രീയ ആഖ്യാനത്തിൻ്റെ വളരെ വിശ്വസനീയമായ മുഖമായി 4,000 കിലോമീറ്ററിലധികം നീളുന്ന 145 ദിവസത്തെ ഈ യാത്ര രാഹുലിനെ മാറ്റിയിരിക്കുന്നു'; ശർമ്മിഷ്ഠ കുറിച്ചു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

SCROLL FOR NEXT