Kerala

കേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്; ഇന്ന് നിശബ്ദ പ്രചാരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. വോട്ടുറപ്പിക്കുന്നതിനായി മുന്നണികളും സ്ഥാനാർത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. സംസ്ഥാനത്ത് ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പതിനെട്ടാം ലോക്സഭയിലേക്ക് നടക്കുന്ന തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

ഒരുമാസത്തിലേറെ നീണ്ട കാടിളക്കിയുളള പ്രചാരണത്തില്‍ വാനോളമായിരുന്നു ആവേശം. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പ്രവചനാതീതമാണ് സാഹചര്യം. കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട്‌ തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിയിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്. മുന്നണികള്‍ക്ക് ജീവന്മരണ പോരാട്ടമായതിനാല്‍ പ്രചാരണ രംഗത്തും അതിന്‍റെ വീറും വാശിയും പ്രകടമായിരുന്നു.

അവസാന വോട്ടും ഉറപ്പിക്കാനുളള അടവുകളാണ് ഇന്ന് മുന്നണികള്‍ പയറ്റുക. പ്രചാരണ കാലയളവില്‍ വിട്ടുപോയ ഇടങ്ങളിലെത്തിയും പ്രധാനികളെ അവസാനമായി ഒരിക്കല്‍ കൂടി കണ്ടും സ്ഥാനാർത്ഥികളും വോട്ടുറപ്പിക്കും. മുന്നണികള്‍ അവകാശ വാദങ്ങളാവർത്തിക്കുമ്പോഴും പ്രവചനാതീതമായ അടിയൊഴുക്കുകള്‍ തന്നെയാകും നിർണായകമാവുക. സസ്പെന്‍സ് ത്രില്ലറായ ഈ പോരാട്ടത്തില്‍ നാളെ കേരളം എങ്ങനെ വിധിയെഴുതുമെന്നതാണ് ഏറെ ആകാംക്ഷ. ജൂണ്‍ നാലുവരെ കാത്തിരിക്കണം ആ ആകാംക്ഷക്ക് വിരാമമുണ്ടാകാന്‍.

തിരഞ്ഞെടുപ്പ് പരിഗണിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പിനായി പഴുതടച്ച സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലുപ്പെടെ പ്രശ്ന ബാധിത മേഖലകളില്‍ കേന്ദ്രസേനയും രംഗത്തുണ്ട്. കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷം കൂടി പരിഗണിച്ചാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അരലക്ഷത്തോളം പൊലീസുകാരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറിലധികം ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഓരോ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും രണ്ടു വീതം പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് ദിവസം ദ്രുതകര്‍മ്മ സേനാ സംഘവും പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രംഗത്തുണ്ടാകും. കേന്ദ്രസേനക്കാണ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ ചുമതല. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിലും കേന്ദ്രസേനയെ വിന്യസിക്കും.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

SCROLL FOR NEXT