മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ 
Kerala

കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം; പിണറായി വിജയൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേട്ടങ്ങളെ നുണകൊണ്ട് മൂടാൻ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപിച്ച പിണറായി വിജയൻ നീതി ആയോഗിന്റെ ചുമതലയിൽ ഇരുന്നാണ് മോദി കള്ളം പറയുന്നതെന്നും ചൂണ്ടിക്കാണിച്ചു. ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിലൂടെ രണ്ടു സംസ്ഥാനങ്ങളെയും ഒറ്റയടിക്ക് അപമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ അഴിമതി എന്ന മോദിയുടെ പരാമർശം തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ത്യയിൽ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ മാനദണ്ഡങ്ങൾ പോലും മോദി പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ല. ബിജെപി നൽകുന്ന പരസ്യങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമർശനം ആവർത്തിച്ചു. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മോദിയും രാഹുലും തെറ്റായ കാര്യങ്ങൾ പറയുന്നു. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ശക്തമായ നിലപാട് രാഹുലിൽ നിന്ന് ഉണ്ടാകുന്നില്ല. രാജ്യത്തെ നയിക്കാനുള്ള കരുത്ത് രാഹുൽ ഗാന്ധിക്കില്ല. നിർണ്ണായക സമയത്ത് പാർട്ടിയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ് ഓടിയ നേതാവാണ് രാഹുൽ ഗാന്ധി. അഞ്ചു വർഷത്തിന് ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നു. വയനാട്ടിൽ മത്സരിക്കാൻ ഉത്തരേന്ത്യയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാർട്ടി പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിഎഎ വിഷയത്തിൽ പരസ്യം കൊടുത്ത പത്രം ലീഗ് കത്തിക്കുന്നുവെന്നും കൊടിപിടിച്ച ലീഗുകാരെ കോണ്‍ഗ്രസ് തല്ലുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിൽ ഇടത്പക്ഷത്തിന് അനുകൂല സാഹചര്യമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം 2019ന് വിപരീതമാകും. എൽഡിഎഫ് നിലപാടുകൾക്ക് ജനങ്ങൾ അംഗീകാരം നൽകി. കോൺഗ്രസും ബിജെപിയും പരിഭ്രാന്തിയിൽ. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്ക് കേരളത്തിൽ അംഗീകരം കിട്ടുന്നുണ്ട്. ഇതിന്റെ പരിഭ്രമമാണ് കോൺഗ്രസും, ബിജെപിയും കാണിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വി ഡി സതീശന്റെ തലയ്ക്ക് എന്തോ പറ്റിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യത വേണം. കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിയെക്കുറിച്ച് ഇല്ലെന്നു താൻ പറഞ്ഞു, എന്നാൽ ആരോപണം ഉന്നയിച്ചയാളെ സതീശൻ കളിയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

SCROLL FOR NEXT