Kerala

സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; മൂന്ന് പേർ പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട സംഭവത്തിൽ ഒളിവിൽപ്പോയ മൂന്ന് പേർ പിടിയിൽ. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24)യാണ് തട്ടിക്കൊണ്ടുപോയത്.

ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി എബിനെ ഒളിസങ്കേതത്തിൽ പൂട്ടിയിടുകയായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. തലയോലപ്പറമ്പിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. സിനിമ കഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങിയ യുവാവിനെ രാത്രി ഒൻപതരയോടെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം കിഴക്കേപ്പുറം റോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും പ്രതികളുടെ ബൈക്കിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് മറവൻതുരുത്ത് ചുങ്കം ഭാഗത്തുള്ള വീട്ടിൽ തടവിലാക്കി.

വീട്ടുകാരോ സുഹൃത്തുക്കളോ എത്തിയാലേ എബിനെ മോചിപ്പിക്കുകയുള്ളൂവെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് വീട്ടുകാർ തലയോലപ്പറമ്പ് പൊലീസിന്റെ സഹായം തേടിയതോടെ യുവാവിനെ മോചിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ പ്രതികളെ പിടികൂടാനായില്ല. ഇതോടെ വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT