Kerala

സിദ്ധാർഥന്റെ മരണം: കൊലക്കുറ്റത്തിന് കേസ് എടുക്കണം, കോളേജ് അധികൃതർക്കെതിരെ നടപടി വേണം: വി മുരളീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോളേജ് അധികൃതർക്കെതിരെ നടപടി വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഗവർണർ എസ്എഫ്ഐക്കാരെ ക്രിമിനൽ എന്ന് വിളിച്ചത് വളരെ ശരിയായാണ്. അത് തെളിയിക്കുന്നതാണ് പൂക്കോട് കോളേജിൽ നടന്നിരിക്കുന്നതെന്നും വി മുരളീധരന്‍ കൂട്ടിചേർത്തു.

ഡീനിനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അവർക്കെതിരെ സസ്‌പെൻഷനോ തുടർനടപടികളോ ഉണ്ടാകുന്നില്ല. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. സിദ്ധാർഥിന്റെ കുടുംബത്തോടൊപ്പം നിന്ന് ബിജെപി പോരാടും. സിദ്ധാർത്ഥിനെ എസ്എഫ് ഐ ഗുണ്ടകൾ കൊല ചെയ്ത സംഭവത്തിൽ നിരവധി പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. സിപിഐഎമ്മാണ് ഇവരെ സംരക്ഷിക്കുന്നത്. ടി പി വധക്കേസിൽ പ്രതികളെ സിപിഎം സംരക്ഷിച്ചത് എങ്ങനെ എന്ന് കേരളം കണ്ടതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വിഷയത്തിൽ ഒന്നും പറയാനില്ല. മുഖ്യമന്ത്രി മരപ്പട്ടി കഥയാണ് പറയുന്നത്. മരപ്പട്ടിക്ക് കൂട്ട് നിൽക്കുന്നവർ ആണോ ക്ലിഫ് ഹൗസിൽ നിൽക്കുന്നത്. ജനങ്ങൾക്ക് അറിയേണ്ടത് മുഖ്യമന്ത്രിയുടെ ഇസ്തിരി ഇട്ട വസ്ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ച കഥയല്ല.ആരുടെ നിർദേശപ്രകാരമാണ് പൊലീസ് ഇത് ആത്മഹത്യാ കേസ് മാത്രമാക്കി തേച്ചു മായ്ക്കാൻ ശ്രമിച്ചത് എന്നും അന്വേഷിക്കണം. ആര് ശ്രമിച്ചാലും, കേസ് തേച്ച് മായ്ച്ച് കളയാൻ സമ്മതിക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വെറ്ററിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. സിദ്ധാര്‍ഥ് ക്രൂരമായ മർദ്ധനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT