Kerala

'മത സൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല'; മന്ത്രി അബ്ദുറഹ്മാന് മറുപടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കായിക മന്ത്രി വി അബ്ദുറഹ്മാന് മറുപടിയുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. മത സൗഹാർദ്ദതിനെതിരായ ഒരു വാക്ക് തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടതിനെതിരെ കഴിഞ്ഞ ദിവസം മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അബ്ദുൽ ഹമീദ് ഫൈസി.

മീഡിയ വളച്ചൊടിക്കുന്ന വാർത്ത കണ്ടു പ്രതികരിക്കേണ്ട ആളാണോ മന്ത്രി? തെറ്റിദ്ധരിച്ചതാണെങ്കിൽ മന്ത്രി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ബോധപൂർവം ആണ് മന്ത്രി പറഞ്ഞതെങ്കിൽ ചില കാര്യങ്ങൾ പറയാനുണ്ട്. മത സൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്ന് പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ല. മത നിയമങ്ങൾ പറയാൻ ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. അതനുസരിച്ചു മതബോധനം ഇനിയും തുടരും. മുസ്ലിങ്ങളിൽ തീവ്രതയുടെ നാമ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ ചെറുക്കാൻ എസ്കെഎസ്എസ്എഫിൽ ഉണ്ടായിരുന്നയാളാണ് താനെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

അബ്ദുറഹ്മാനെ പരിഹസിച്ച് എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരും രം​ഗത്തെത്തി. മതപണ്ഡിതര്‍ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനുള്ള അധികചുമതല വഹിക്കുന്ന മന്ത്രിയാണ് വി അബ്ദുറഹ്മാനെന്ന് അദ്ദേഹം പരിഹസിച്ചു. മതസൗഹാര്‍ദ്ദത്തിന് ഭീഷണിയയുര്‍ത്തുന്നവരെ ജയിലിലടയ്ക്കാനുള്ള അധിക ചുമതലയും ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കാണ്. എന്‍എസ്എസ് ക്യാമ്പുകളില്‍ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രി അഭിപ്രായം പറയണമെന്നും മിശ്രവിവാഹത്തെക്കുറിച്ചുള്ള മന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്നുവെന്നായിരുന്നു അമ്പലക്കടവിനെതിരെ അബ്ദുറഹ്മാൻ വിമർശിച്ചത്. അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്രിസ്മസ് ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയാൻ എന്ത് അവകാശമാണുളളതെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവിന്റെ പരാമർശം.

ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്‍റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക്​ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു അബ്​ദുൽ ഹമീദ്​ ഫൈസിയുടെ പരാമർശം.

ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നും അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. മിശ്രവിവാഹ വിഷയത്തിൽ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയേയും മന്ത്രി‌ വി അബ്ദുറഹിമാൻ വിമർശിച്ചു.

ഹൃദയങ്ങളിലാണ് ദൈവം വസിക്കുന്നത്, അവിടെ സ്നേഹമുണ്ടാകുന്നതിൽ തെറ്റില്ലെന്ന് നാസർ‌ ഫൈസിയെ വിമർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു കൂടത്തായിയുടെ വിവാദ പ്രസ്താവന. മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി ഓ‍ർ‌മ്മിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT