Kerala

'വിരുന്നൊരുക്കിയതിൽ തെറ്റില്ല, അസംതൃപ്തി നീക്കാൻ ശ്രമിക്കുന്നത് നല്ല കാര്യം'; സാദിഖലി ശിഹാബ് തങ്ങൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ക്രിസ്മസ് ദിനത്തിൽ സഭാ പ്രതിനിധികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയതിൽ തെറ്റില്ലെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് അസംതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടു. ആ അസംതൃപ്തി നീക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും ക്രിസ്ത്യൻ വിഭാഗത്തിന് മാത്രമല്ല മുസ്ലിം സമുദായത്തിനും ആശങ്കയുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വോട്ടാക്കി മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും അത് ഭരണകൂടത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. ആരുടെ വിശ്വാസത്തെയും ഇകഴ്ത്തരുത്. സർക്കാർ ചർച്ചയ്ക്ക് വരുന്നത് നല്ലതാണ്. അതുവഴി തെറ്റ് തിരുത്താൻ സാധിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

മോദിയുടെ ക്രിസ്മസ് വിരുന്നിൽ സഭാ പ്രതിനിധികൾ പങ്കെടുത്തതിൽ വിമർശനവുമായി സിപിഐ രം​ഗത്തെത്തിയിരുന്നു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ വിരുന്നിൽ ക്രിസ്ത്യൻ മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരും സാമൂഹ്യ സാംസ്കാരിക രം​ഗത്തെ പ്രമുഖരും പങ്കെടുത്തു. യേശു ഉയർത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓർക്കേണ്ട ദിനമാണിന്ന് എന്ന് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിൽ പറഞ്ഞു. യേശു കരുണയുടെയും സ്നേഹത്തിന്‍റെയും പാത കാണിച്ചു തന്നു. ഈ മൂല്യങ്ങള്‍ രാജ്യത്തിന്‍റെ വളർച്ചയ്ക്ക് വെളിച്ചമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകുന്ന സംഭവനകള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടർന്നുള്ള വികസനങ്ങള്‍ക്ക് ക്രിസ്ത്യൻ സഭകളുടെ പിന്തുണയും തേടി.

ഫ്രാൻസിസ് മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യയിലെത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലും മാർപാപ്പ സന്ദർശനം നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. വിരുന്നിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. മണിപ്പൂർ വിഷയവും ചർച്ചയായില്ലെന്ന് സഭാ പ്രതിനിധികൾ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് വിരുന്ന് സംഘടിപ്പിച്ചത്.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT