ഡബ്ലിൻ: കഴിഞ്ഞ വ്യാഴാഴ്ചയാണ് അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ആദ്യ മിനുട്ടുകളിൽ അവിടെ എത്തിച്ചേർന്നു സഹായം നൽകിയത് മലയാളിയായ സീന മാത്യു. പ്രസ്തുത ദിവസം ഡബ്ലിനിലെ ടെമ്പിൾ സ്ട്രീറ്റിൽ നിന്ന് ഒരു രോഗിയായ കുഞ്ഞിനെ സ്വീകരിക്കാൻ പോകാൻ തയ്യാറെടുക്കുമ്പോഴാണ് ആംബുലൻസ് ഡെസ്കിൽ നിന്ന് ഈ അപ്രതീക്ഷിത സംഭവം അറിയുകയും രണ്ടു കൺസൽട്ടൻ്റ് മാരോടൊപ്പം അവിടേക്ക് കുതിച്ചെത്തി ജീവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്.
സംഭവം നടന്ന പാർണൽ സ്ട്രീറ്റിൽ തന്നെ പ്രവർത്തിക്കുന്ന റോട്ടുണ്ട മെറ്റേണിറ്റി ഹോസ്പിറ്റലിലെ നിയോനെറ്റൽ വിഭാഗത്തിൽ നഴ്സ് മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു സീന. 1745 ൽ പ്രവർത്തനമാരംഭിച്ചതാണ് ലോകത്ത് തന്നെ ഏറ്റവും പാരമ്പര്യമുള്ള ആശുപത്രികളിലൊന്നായി ഇത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ആശുപത്രിയാണിത്. അയർലണ്ടിലെ നാഷണൽ നിയോനെയ്റ്റൽ ട്രാൻസ്പോർട്ട് പ്രോഗ്രാമിൽ പരിശീലനം ലഭിച്ച സീന അതിൻ്റെ ഭാഗമായും പ്രവർത്തിച്ച് വരികയാണ്.
കഴിഞ്ഞ പതിനാറു വർഷമായി അയർലൻഡിൽ സ്ഥിരതാമസമാണ് സീന. ഡബ്ലിനിലെ കിൻസീലിയിൽ കുടുംബമായാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് ബൈജു ഏബ്രഹാം സെൻ്റ് വിൻസൻ്റ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരനാണ്. മക്കൾ മൂന്ന് പേരാണ് അന്ന, റിബേക്ക,ഡേവിഡ്. നാട്ടിൽ പെരുമ്പാവൂർ സ്വദേശികളാണ്. ബൈജു പെരുമ്പാവൂർ കൊമേഴ്സ്യൽ ടാക്സ് ഉദ്യോഗസ്ഥനും, സീന അങ്കമാലി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ ട്യുട്ടർ ആയി സേവനം ചെയ്തു വരവെയാണ് അയർലണ്ടിലേക്ക് കുടിയേറിയത്.