മോണ്ട്ഗോമെറി: അലബാമയിലെ ജാസ്പറിൽ റേഡിയോ ടവറും ട്രാൻസ്മിറ്ററും മോഷമം പോയതിന്റെ ഞെട്ടലിലാണ് ജനം. WJLX എന്ന റേഡിയോ സ്റ്റേഷന്‍റെ 200 അടി നീളമുള്ള റേഡിയോ ടവറും ട്രാൻസ്മിറ്ററുമാണ് മോഷണം പോയത്. പിന്നാലെ WJLX റേഡിയോ സ്റ്റേഷന്‍റെ പ്രവര്‍ത്തനം നിർത്തിവെക്കേണ്ടി വന്നു.
ജാസ്പറിലെ വാർത്തകളുടെയും വിവരങ്ങളുടെയും നിർണായക ഉറവിടമായിരുന്നു WJLX റേഡിയോ സ്റ്റേഷൻ. സംഭവ ദിവസം ടവറിൻ്റെ വനപ്രദേശത്ത് ജോലിക്ക് എത്തിയ സംഘമാണ് മോഷണ വിവരം അധികൃതരെ അറിയിച്ചത്. മോഷ്ടാക്കൾ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ടവർ പൊളിച്ച് ചെറിയ കഷണങ്ങളാക്കി കൊണ്ടുപോയതായാണ് റേഡിയോ സ്റ്റേഷൻ അധികൃതർ സംശയിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എഫ് എം സ്റ്റേഷൻ വഴി താത്കാലികമായി സംപ്രേഷണം പുനരാരംഭിക്കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ അപേക്ഷ നല്‍കിയെന്ന് റേഡിയോ സ്റ്റേഷൻ്റെ ജനറൽ മാനേജർ ബ്രെറ്റ് എൽമോർ അറിയിച്ചു. ടവറിന് ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലെന്നും ആളൊഴിഞ്ഞ ഒരു പ്രദേശത്തായിരുന്നു ടവര്‍ നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റേഡിയോ സ്റ്റേഷൻ പുനർനിർമ്മിക്കുന്നതിന് ഏകദേശം 83 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.