റോം: ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസിനെതിരായ കേസിൽ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിജയം. 2020-21 സീസണിലെ കൊവിഡ് മഹാമാരി സമയത്ത് മാറ്റിവെച്ച ശമ്പള തുകയെ ചൊല്ലിയായിരുന്നു തർക്കം. സൂപ്പർ താരത്തിന് 10.4 മില്യൺ ഡോളർ തുക നൽകുവാനാണ് ഇറ്റാലിയൻ സ്പോർട്സ് ആർബിട്രേഷൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വരുമാനം നഷ്ടമായ നിരവധി ഫുട്ബോൾ ക്ലബുകൾ വൻസാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഒട്ടേറെ താരങ്ങൾ ഇക്കാലത്തെ ശമ്പളം, ബോണസ് തുടങ്ങിയവ ഉപേക്ഷിച്ചിരുന്നു. എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ പണമിടപാട് മാറ്റി വെയ്ക്കുകയായിരുന്നു. എന്നാൽ തീരുമാനം വൈകിയതോടെയാണ് പോർച്ചുഗീസ് താരം കോടതിയെ സമീപിച്ചത്.
ആദ്യം 20 മില്യൺ ഡോളർ നൽകാനുണ്ടെന്നായിരുന്നു റൊണാൾഡോയുടെ വാദം. എന്നാൽ ആർബിട്രേഷൻ പാനൽ ഇടപെട്ട് തുക 50 ശതമാനമായി കുറച്ചു. 2018 മുതൽ 2021 വരെയാണ് റൊണാൾഡോ ഇറ്റാലിയൻ ക്ലബിൽ കളിച്ചത്. ഇക്കാലയളവിൽ രണ്ട് തവണ സിരി എ ചാമ്പ്യന്മാരാകാനും യുവന്റസിന് കഴിഞ്ഞിരുന്നു.