Cricket

രഞ്ജി ട്രോഫി; ഛത്തീസ്ഗഡിനെ എറിഞ്ഞൊതുക്കി, കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍ ഛത്തീസ് ഗഡിന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കേരളം 38 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടി. 118 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏക്‌നാഥ് ദിനേശിന്റെ പോരാട്ടമാണ് ഛത്തീസ്ഗഡിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും എം ഡി നിതീഷും മൂന്ന് വീതവും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.

നാല് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലായിരുന്നു ഛത്തീസ്ഗഡ് മൂന്നാം ദിനം ആരംഭിച്ചത്. ഓപ്പണര്‍മാരായ ശശാങ്ക് സിങ് (8), റിഷഭ് തിവാരി (7), അശുതോഷ് സിങ് (31), ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെ (0) എന്നിവരെയാണ് രണ്ടാം ദിനം ഛത്തീസ്ഗഡിന് നഷ്ടമായത്. മൂന്നാം ദിനം അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ സഞ്ജീത് ദേശായിയെ നഷ്ടപ്പെട്ടതോടെ ഛത്തീസ്ഗഡ് 113ന് അഞ്ച് വിക്കറ്റെന്ന നിലയിലേക്ക് വീണു.

ശശാങ്ക് ചന്ദ്രാകറിനെ (18) പുറത്താക്കി ജലജ് ഛത്തീസ്ഗഡിനെ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് ക്രീസിലൊരുമിച്ച ഏക്‌നാഥും അജയ് മണ്ഡലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഏഴാം വിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 63 റണ്‍സെടുത്ത അജയ് മണ്ഡലിനെ പുറത്താക്കി ശ്രേയസ് ഗോപാല്‍ കൂട്ടുകെട്ട് തകര്‍ത്തു. വാലറ്റത്തെ കൂട്ടുപിടിച്ച് ഏക്‌നാഥ് നടത്തിയ പോരാട്ടം ഛത്തീസ്ഗഡിനെ 300 കടത്തി. അഷിഷ ചൗഹാനെ പുറത്താക്കി എംഡി നിതീഷ് കേരളത്തിന് ലീഡ് സമ്മാനിച്ചു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT