Cricket

രണ്ട് മത്സരങ്ങളില്‍ വിലക്ക്, പിഴയുമൊടുക്കണം; ഹര്‍മന്‍ പ്രീതിനെതിരെ വടിയെടുത്ത് ഐസിസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി‌: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് കനത്ത ശിക്ഷ വിധിച്ച് ഐസിസി. അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിന് ഇന്ത്യൻ താരത്തിന് ഐസിസി വിലക്കേർപ്പെടുത്തി. കൂടാതെ മാച്ച് ഫീയുടെ 75 ശതമാനവും പിഴശിക്ഷ വിധിച്ചു. ഇതോടൊപ്പം മൂന്ന് ഡീ മെറിറ്റ് പോയിന്‍റും താരത്തിന് നല്‍കിയിട്ടുണ്ട്.

ഐസിസിയുടെ പെരുമാറ്റച്ചട്ട പ്രകാരം ആര്‍ട്ടിക്കിള്‍ 2.8 പ്രകാരമുള്ള ലംഘനമാണ് ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയതെന്ന് ഐസിസി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. മത്സരത്തില്‍ നിന്ന് പുറത്തായതിന് ശേഷം അമ്പയറുടെ തീരുമാനം ചോദ്യം ചെയ്‌തതിനും സ്റ്റംപ് അടിച്ച് തകര്‍ത്തതിനും മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുമാണ് താരത്തിന് ലഭിച്ചത്. ലെവല്‍ 2-വിലെ കുറ്റമാണിത്. അമ്പയര്‍മാര്‍ക്കെതിരായ പൊതുവിമശനത്തിന് ലഭിച്ച 25 ശതമാനം ഉള്‍പ്പെടെയാണ് പിഴത്തുക ആകെ മാച്ച് ഫീയൂടെ 75 ശതമാനത്തിലേക്ക് എത്തിയത്. വിലക്ക് ലഭിച്ചതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാവും.

ശനിയാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ഏകദിന മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. 21 പന്തുകളില്‍ 14 റണ്‍സെടുത്തു നില്‍ക്കവേ നഹീദ അക്തറാണ് ഹര്‍മന്‍പ്രീതിനെ ഫഹീമ ഖാത്തൂന്റെ കൈകളിലെത്തിച്ച് മടക്കിയത്. മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു ഹര്‍മന്‍പ്രീത് പുറത്തായത്. നഹീദ അക്തറുടെ പന്ത് സ്വീപ് ചെയ്യാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ശ്രമം പരാജയപ്പെടുകയും ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു. താന്‍ പുറത്തായതോടെ ക്ഷുഭിതയായ താരം ബാറ്റ് കൊണ്ട് സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. അമ്പയര്‍ക്കെതിരെ ഹര്‍മന്‍ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു.

മത്സരശേഷവും അംപയറിംഗിലുള്ള തന്റെ അതൃപ്തി ഹര്‍മന്‍ പ്രകടമാക്കി. 'ബംഗ്ലാദേശ് വളരെ നന്നായി തന്നെയാണ് ബാറ്റ് ചെയ്തത്. പക്ഷേ അമ്പയറുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് നിരാശയുണ്ടാക്കി. വളരെ ദയനീയമായ അംപയറിംഗ് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അമ്പയറിംഗിനെ എങ്ങനെ നേരിടണമെന്ന് കൂടി ഞങ്ങള്‍ വ്യക്തമായി പഠിക്കും', മത്സരശേഷം കൗര്‍ പറഞ്ഞു.

ധാക്കയിലെ ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 225 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ബംഗ്ലാദേശ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു. ട്രോഫി ഇരുടീമുകളും പങ്കിടുകയും ചെയ്തിരുന്നു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT