Business

'ദെവസോം ദെവസോം കൂടുകല്ലേ, ആരാപ്പാ ഈ സ്വര്‍ണത്തിന് ഇങ്ങനെ വിലയിടുന്നേ...!' അറിയാമോ അത് ആരാണെന്ന്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കുതിച്ചുയരുകയാണ് സ്വര്‍ണവില. 'എങ്കിലുമെന്‍റെ പൊന്നേ' എന്ന് അറിയാതെ വിളിച്ചുപോകുകയാണ് മലയാളി. പൊന്നിന് പൊള്ളുന്ന വിലയാണെങ്കിലും സ്വർണം വാങ്ങി നിക്ഷേപമാക്കി വെക്കുന്ന ശീലമുള്ളവരാണ് ഇന്ത്യക്കാര്‍. ഏറ്റവുമധികം സ്വര്‍ണം സൂക്ഷിച്ചുവെച്ചിട്ടുള്ളത് ഇന്ത്യയിലെ വീടുകളിലാണെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നത്.

സ്വർണത്തിന് വില കൂടി എന്ന് പറയുന്നതല്ലാതെ ആരാണ് ഈ വില കൂട്ടുന്നതെന്ന് അറിയാമോ ?

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിന്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിന്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.

ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ് ലാഭവിഹിതം തീരുമാനിക്കുന്നത്. ചില സമയങ്ങളിൽ ലാഭവിഹിതം ഇല്ലാതെയും ദിവസേനയുള്ള നിരക്ക് നിശ്ചയിക്കാറുണ്ട്. വിൽക്കുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടിയും കൂടാതെ സ്വർണാഭരണത്തിന് പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ഈടാക്കും

സ്വർണ വില ഇനിയും കൂടുമോ?

സ്വർണത്തിന് വില കുറയും എന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശയാണ് ഫലം. ഇനിയും സ്വർണ വില ഉയരാനാണ് സാധ്യത. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് പൊന്നിന്റെ പെട്ടന്നുള്ള കുതിപ്പിന് കാരണമായി പറയുന്നത്.

നിക്ഷേപകർ സ്ഥിരനിക്ഷേപങ്ങളും കടപ്പത്രങ്ങളും പിൻവലിച്ച് സ്വർണത്തിൽ മുടക്കാൻ തുടങ്ങിയതാണ് വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇസ്രയേൽ–പലസ്തീൻ യുദ്ധവും, റഷ്യ–യുക്രെയ്ൻ സംഘർഷങ്ങളും വിലയെ സ്വാധീനിക്കുന്നു. സ്വർണ വില യുഎസ് ഡോളറുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവും വളർച്ചയും സ്വർണവിലയേയും സ്വാധീനിക്കും.

പത്തുവര്‍ഷം, കുത്തനെ കയറിയ വില!

കഴിഞ്ഞ 10 വർഷത്തിനിടെ സ്വർണത്തിന്റെ വിലയിൽ പവന് ഏകദേശം 28,000 രൂപയിലധികം വർധനയാണ് ഉണ്ടായിട്ടുള്ളത്. 2014 മാർച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയുമായിരുന്നു സ്വര്‍ണത്തിന്‍റെ വില. 2010ന് ശേഷമാണ് സ്വര്‍ണവിലയില്‍ കുതിട്ടുചാട്ടം ഉണ്ടായിത്തുടങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവിലയിൽ 17% വർധനയാണുണ്ടായത്. 2020ലെ 32,000 രൂപയിൽ നിന്ന് ഇപ്പോഴത്തെ 52,280 നിരക്കിലെത്താൻ വേണ്ടി വന്നത് വെറും 4 വർഷം. ഈ കാലയളവിൽ കൂടിയത് 20,280 രൂപയാണ്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT