ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിയില് നിന്ന് പിന്മാറുകയാണെന്ന് ഇഎംസിസി; ‘ഫിഷറീസ് നയവുമായി ചേരില്ലെന്ന് ഒരു മന്ത്രിയും പറഞ്ഞില്ല’

വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിനിടെയാണ് ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസിന്റെ പ്രഖ്യാപനം. കേരളത്തില്‍ ഫിഷറീസ് നയവുമായി പദ്ധതി ചേര്‍ന്നുപോകില്ലെന്ന് ഒരു മന്ത്രിമാരും പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുന്നതിനാലും വിവാദങ്ങളുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നത്. അയ്യായിരം കോടിയുടെ പദ്ധതി 100 കോടിയുടേതായി ചുരുക്കുകയാണ്. ആലപ്പുഴയില്‍ വ്യവസായ വകുപ്പ് നല്കിയ സ്ഥലത്ത് സംസ്കരണ പ്ലാന്റ് നിര്‍മ്മിച്ച് നടത്തുമെന്നും ഇഎംസിസി വ്യക്തമാക്കി.
ഇഎംസിസിയുടെ പ്രതികരണം
“മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഈ വിഷയം കമ്പനി ചര്‍ച്ച ചെയ്തു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുയോജ്യമല്ലാത്ത ഒരു പോളിസി ആയതുകൊണ്ട് ഞങ്ങള്‍ എല്ലാ നിക്ഷേപങ്ങളും പിന്‍വലിക്കുകയാണ്. ആലപ്പുഴയില്‍ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാനായി ലാന്‍ഡ് ബാങ്കില്‍ നിന്ന് തന്ന നാല് ഏക്കര്‍ അനുവദിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇതുവരെ ഏറ്റെടുത്തില്ല. പ്രൊസസിങ്ങ് പ്ലാന്റ് മാത്രം പണിയാമെന്ന തരത്തിലേക്ക് ഞങ്ങള്‍ പദ്ധതി ചുരുക്കുകയാണ്. അയ്യായിരം കോടിയുടെ പദ്ധതി നൂറുകോടിയിലേക്ക് ചുരുക്കാന്‍ തീരുമാനിച്ചു.
ആഴക്കല്‍ മത്സ്യബന്ധനം നടത്താന്‍ നിയമം ഇല്ലാത്തതുകൊണ്ടാണ് ഇഎംസിസി പിന്മാറുന്നത്. ഞങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് 2019ലെ ഫിഷറീസ് നയത്തിലെ ഭാഗം 2.9ല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടാണ് ഞങ്ങള്‍ പദ്ധതി തയ്യാറാക്കിയത്.
എല്ലാ വിവരങ്ങളും സര്‍ക്കാരിന് നല്‍കിയിരുന്നു. 2019 മുതല്‍ കേരള സര്‍ക്കാരിനേയും കെഎസ്ഐഎന്സിയേയും സമീപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം തുടങ്ങിയ ഘട്ടത്തിലാണ് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞത്.
നിങ്ങളുടെ പദ്ധതി ഫിഷറീസ് നയവുമായി ചേര്‍ന്നുപോകില്ലെന്ന് ഫിഷറീസ് മന്ത്രിയോ വ്യവസായ മന്ത്രിയോ പറഞ്ഞിട്ടില്ല. വ്യവസായ മന്ത്രി ഇ പി ജയരാജനെ ഒരു തവണ മാത്രമാണ് കണ്ടത്. സെക്രട്ടേറിയറ്റില്‍ വെച്ച്. അസന്‍ഡ് കേരള 2020യില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയായതുകൊണ്ട് മന്ത്രിസഭയുടെ അനുമതി വേണമായിരുന്നു. പദ്ധതിയുടെ വിവരങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയോട് പദ്ധതിയുടെ രൂപരേഖയേക്കുറിച്ചും ആശയത്തേക്കുറിച്ചും പറഞ്ഞിരുന്നു. ഇത്ര വലിയ പ്രക്ഷോഭങ്ങള്‍ വരുന്ന സ്ഥിതിക്ക് തുടര്‍ന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. ഞങ്ങള്‍ ഒരു കുത്തക സ്ഥാപിക്കാന്‍ വന്ന കമ്പനിയല്ല.
ഞങ്ങളുടെ പ്രപ്പോസല്‍ മൂന്ന്-നാല് ഘടകങ്ങളായാണ് കൊടുത്തത്. മുറിഞ്ഞുകിടക്കുന്ന കണ്ണികളെ കൂട്ടി യോജിപ്പിക്കുന്ന രീതിയില്‍ വന്ന ഒരു നിക്ഷേപമാണ്. ഗ്ലോബല്‍ സീഫുഡ് ട്രേഡിലേക്ക് ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഞങ്ങളുദ്ദേശിച്ചത് ഞങ്ങള്‍ തന്നെ മീന്‍ പിടിക്കുന്നു, ഞങ്ങള്‍ തന്നെ സംസ്കരിക്കുന്നു, ഞങ്ങള്‍ തന്നെ പ്രൊഡക്ട് കയറ്റി അയക്കുന്നു. ഇതായിരുന്നു ഞങ്ങളുടെ പദ്ധതിയുടെ അടിസ്ഥാനം. സ്വന്തമായി യാനങ്ങള്‍ പണിയാനും അത് മത്സ്യത്തൊഴിലാളികളെ ഏല്പിക്കാനുമായിരുന്നു പദ്ധതി. സ്വന്തം പ്ലാന്റില്‍ സംസ്കരണവും. യാനങ്ങള്‍ക്ക് അടുക്കാന്‍ പറ്റാത്തതുകൊണ്ടാണ് അതില്‍ ഹാര്‍ബര്‍ കൂടി ഉള്‍പ്പെടുത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് പല ക്ഷേമ പദ്ധതികളും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും നയം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി അതിന്റെയൊന്നും ആവശ്യമില്ല. എന്നെങ്കിലും മത്സ്യബന്ധനമേഖലയിലേക്ക് സര്‍ക്കാര്‍ നിക്ഷേപം ആവശ്യപ്പെടുകയാണെങ്കില് അന്ന് ചിന്തിക്കാം.”